പത്തനംതിട്ട : ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തവണ മുതൽ നിർമിത ബുദ്ധിയുടെ (എഐ) സഹായം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡല-മകരവിളക്ക് സീസണിൽ ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രണം, സുരക്ഷ, പാർക്കിങ്, ആരോഗ്യ നിരീക്ഷണം തുടങ്ങിയ മേഖലകളിൽ എഐ അധിഷ്ഠിത സംവിധാനങ്ങൾ നടപ്പാക്കാനാണ് നീക്കം. എഐ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള കരാർ ഓഗസ്റ്റ് 15നകം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. എഐ രംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് കമ്പനികൾ ഇതിനോടകം തന്നെ അവരുടെ സാങ്കേതികവിദ്യകൾ ദേവസ്വം ബോർഡിനും പൊലീസ് ഉദ്യോഗസ്ഥർക്കും മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഈ മണ്ഡലകാലത്ത് പദ്ധതി നടപ്പാക്കി പിന്നീട് കൂടുതൽ മെച്ചപ്പെടുത്താനാണ് തീരുമാനം.
നിലയ്ക്കൽ, പമ്പ, മരക്കൂട്ടം, സന്നിധാനം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ ഭക്തജന തിരക്ക് കേന്ദ്രീകൃത കൺട്രോൾ റൂമിലൂടെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും എഐ സഹായിക്കും. നിലവിലുള്ള വെർച്വൽ ക്യൂ സംവിധാനവും ഇതുമായി ബന്ധിപ്പിക്കും. തിരക്ക് വർധിക്കാനുള്ള സാധ്യത മുൻകൂട്ടി തിരിച്ചറിയുക, വാഹന പാർക്കിങ് ക്രമീകരിക്കുക, കൂട്ടംതെറ്റിയവരെ കണ്ടെത്തുക, ആരോഗ്യപ്രശ്നങ്ങൾ നിരീക്ഷിക്കുക, മാലിന്യ നിയന്ത്രണം ഉറപ്പാക്കുക, ശുദ്ധജല സുരക്ഷ പരിശോധിക്കുക തുടങ്ങിയ നിരവധി സേവനങ്ങൾ എഐ വഴി സാധ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.




























