എരുമേലി : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ ഉപകാരപ്രദമല്ലാതെ പോകുന്ന സ്ഥലം കൂടി ഏറ്റെടുക്കുന്നത് അഭികാമ്യമെന്നു സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടിൽ ശുപാർശ. നിലവിൽ സ്ഥാപിച്ച കുറ്റികളുടെ അതിരിനു പുറത്തു പല സ്ഥലങ്ങളിലും ഉപകാരമില്ലാത്ത രീതിയിൽ ഭൂമി അവശേഷിക്കുന്നുണ്ട്. അതേറ്റെടുത്താൽ ഉടമകൾക്ക് ഉപകാരപ്രദമാകുമെന്നാണു കൊച്ചി തൃക്കാക്കര ഭാരതമാതാ കോളേജ് ഓഫ് സോഷ്യൽ വർക്ക് വിഭാഗം തയാറാക്കി ജില്ലാ കലക്ടർക്കു സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നത്.
തൊഴിൽ നഷ്ടപ്പെടുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ കുടുംബങ്ങളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനു പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. പദ്ധതിയുടെ നിർമാണഘട്ടത്തിൽ 8000 തൊഴിലാളികളെ ആവശ്യമാണ്. തൊഴിലാളികളെ പ്രാദേശികമായി നിയമിക്കണമെന്നു റിപ്പോർട്ടിൽ നിർദേശമുണ്ട്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റിന്റേതാണ്. 307 ഏക്കർ വിവിധ വ്യക്തികളുടെ ഭൂമിയാണ്.