തിരുവനന്തപുരം : 1998 മുതലുള്ള തിരുവിതാംകൂർ ദേവസ്വം കമ്മിഷണർമാർ, തിരുവാഭരണം കമ്മീഷണർമാർ, ശബരിമല ഡെപ്യൂട്ടി കമ്മീഷണർമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ആഫീസർമാർ, ശബരിമല എക്സിക്യൂട്ടീവ് ആഫീസർമാർ, ബോർഡ് അംഗങ്ങൾ, ബോർഡ് പ്രസിഡന്റുമാർ, ദേവസ്വം ബോർഡിലെ സർവീസ് സംഘടനാ നേതൃത്വം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അധികാരത്തിൽ ഇരുന്ന കാലയളവിലെ ആസ്തി വർദ്ധന പരിശോധിച്ച് പരസ്യപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ആസ്തി രജിസ്റ്റർ പരിശോധിച്ച് അതാത് ക്ഷേത്ര ഉപദേശക സമിതിയിൽ പ്രസിദ്ധപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ പക്ഷം നോക്കാതെ അവർക്കെതിരെ എഫ്. ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യണമെന്നും തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ആവശ്യപ്പെടുന്നു.
സംസ്ഥാന നേതൃയോഗത്തിൽ പ്രസിഡന്റ് ബ്രഹ്മശ്രീ. പ്രൊഫ. നീലമന വി ആർ നമ്പൂതിരി, വൈസ് പ്രസിഡന്റ് ബ്രഹ്മശ്രീ. വാഴയിൽമഠം എസ് വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ. ക്ടാക്കോട്ടില്ലം എസ് രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി ബ്രഹ്മശ്രീ. കുടൽമന പി വിഷ്ണു നമ്പൂതിരി, ട്രഷറർ ബ്രഹ്മശ്രീ. പാൽക്കുളങ്ങര എസ് ഗണപതി പോറ്റി, രജിസ്ട്രാർ ബ്രഹ്മശ്രീ. വളവക്കോട്ടില്ലം ദിലീപൻ നാരായണൻ നമ്പൂതിരി, പി.ആർ.ഓ.ബ്രഹ്മശ്രീ. കൈപ്പള്ളി ഇല്ലം പുരുഷോത്തമൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.





























