തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്. തനിക്കറിയാവുന്ന ഒരു വ്യവസായിയാണ് സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക. കേസിൽ നിലവിൽ അന്വേഷണം മന്ദഗതിയിലാണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നൽകാൻ തയ്യാറാകുന്നത്. ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ കൈമാറുമോ എന്ന കാര്യത്തിലും ആകാംക്ഷയുണ്ട്.
സ്വര്‍ണ്ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞത്. കോടതിയിലെത്തി രഹസ്യമൊഴി നല്‍കാന്‍ തന്നോട് വെളിപ്പെടുത്തല്‍ നടത്തിയ വ്യവസായി തയ്യാറാണ്. എനിക്ക് ലഭിച്ച വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കും. എന്നോട് വെളിപ്പെടുത്തല്‍ നടത്തിയ ആളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യട്ടെ. എല്ലാവര്‍ഷവും ശബരിമലയ്ക്ക് പോകുന്ന ഒരു അയ്യപ്പഭക്തനാണ് ഞാന്‍, അതിനാല്‍ ഇത്തരം ഒരു വിവരം കിട്ടിയത് പങ്കുവെക്കണമെന്ന് തോന്നിഎന്നും ചെന്നിത്തല പറഞ്ഞു.





























