തിരുവനന്തപുരം : സ്വർണ്ണപ്പാളി വിവാദം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന നിലപാട് ആണ് തന്ത്രി മണ്ഡലവും ബ്രാഹ്മണ സമുദായവും സ്വീകരിച്ചിട്ടുള്ളത്. കുറ്റവാളികളെ നിശ്ചയിക്കേണ്ടത് ജാതി അടിസ്ഥാനത്തിലല്ല. ഒരു ജാതി, ഒരു മതം പറയുന്ന സമുദായ നേതാവും ജാതിക്കതീതമായി സമസ്ത ലോകത്തിനും സുഖം ലഭിക്കണമെന്ന് പ്രാർത്ഥിക്കേണ്ട സന്യാസിമാരും ഇപ്പോൾ ബ്രാഹ്മണരെ മാത്രം കുറ്റവാളികളാക്കി ചിത്രീകരിക്കുന്നത് അവരുടെ സമുദായക്കാർ പ്രതിയായതിലുള്ള വിഷമമാണെന്ന് തന്ത്രി മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. പൂർവ്വാശ്രമത്തിലെ ജാതി ചിന്ത വെടിഞ്ഞ് കള്ളന്മാരെ എല്ലാവരേയും കള്ളന്മാരായി കാണാൻ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയും ചെങ്കോട്ടുകോണം ശ്രീരാമദാസമിഷൻ മഠാധിപതി ശക്തി ശാന്താനന്ദ മഹർഷിയും തയ്യാറാകണമെന്ന് തന്ത്രി മണ്ഡലം അഭ്യർത്ഥിച്ചു.
വെള്ളാപ്പള്ളി നടേശൻ സാമ്പത്തിക കേസിൽ നിന്ന് രക്ഷപെടാനും രാഷ്ട്രീയ ലാഭത്തിന് വേണ്ടി അധികാരികളെ പ്രീതിപ്പെടുത്താനും ആണ് ഇത്തരത്തിൽ ഉള്ള പ്രസ്താവന ഇറക്കുന്നത്. അയ്യപ്പൻ വിചാരിച്ചാൽ ED കണിച്ചുകുളങ്ങരയിൽ എത്താൻ വലിയ ദൂരമില്ല എന്ന് കൂടി അറിയുക. ബ്രാഹ്മണ അധിക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുവേണ്ടി ബ്രാഹ്മണ സംഘടനകളുടെ അടിയന്തിര യോഗം വിളിച്ചു ചേർക്കാൻ തന്ത്രി മണ്ഡലം തീരുമാനിച്ചു. സ്വന്തം ആൾക്കാരെ ദേവസ്വം മെമ്പർമാരാക്കി അഴിമതിയ്ക്ക് നേതൃത്വം കൊടുത്ത വെള്ളാപ്പള്ളി നടേശൻ പിന്നീട് അവരുമായി തെറ്റിയതിന്റെ കാരണം കൂടി അന്വേഷിച്ചാൽ ആരുടെ തലയിലാണ് കോഴിപ്പൂടയുള്ളത് എന്ന് വ്യക്തമാകുമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം വിലയിരുത്തി.
നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. നീലമന വി ആർ നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ് വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ് രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി കുടൽമന പി വിഷ്ണു നമ്പൂതിരി, ട്രഷറർ പാൽക്കുളങ്ങര എസ് ഗണപതി പോറ്റി, രജിസ്ട്രാർ വളവക്കോട്ടില്ലം ദിലീപൻ നാരായണൻ നമ്പൂതിരി, പി ആർ ഓ കൈപ്പള്ളി പുരുഷോത്തമൻ നമ്പൂതിരി, സി. ആർ ഓ കുടവട്ടൂർ വാമനൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.





























