ശബരിമല : അയ്യപ്പന് വിദേശത്ത് നിന്നെത്തുന്ന കാണിക്കയില്‍ ഏറ്റവുമധികം സിങ്കപ്പൂരില്‍ നിന്ന്. ശ്രീലങ്കന്‍ രൂപയും തൊട്ടടുത്തു തന്നെയുണ്ട്. എന്നാല്‍ മൂല്യത്തില്‍ മലേഷ്യന്‍ റിങ്കിറ്റ് തന്നെയാണ് ഏറെ മുന്നില്‍. ഒരു റിങ്കിറ്റിന് 17 രൂപവരെ മൂല്യം വരുമ്പോള്‍ ശ്രീലങ്കന്‍ രൂപയ്ക്ക് അന്‍പത് പൈസപോലും വിലയുണ്ടാകാറില്ല. ഒന്നര കോടിയില്‍ അധികം രൂപയുടെ റിങ്കിറ്റാണ് മണ്ഡല-മകരവിളക്ക് കാലത്ത് കാണിക്കയായി ലഭിക്കാറ്. സിങ്കപ്പൂര്‍, യു എസ് ഡോളറുകളും ഒട്ടും കുറവല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏറ്റവും അധികം നോട്ടുകള്‍ എത്തുന്നത് യു എ ഇയുടേതാണ്.
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയാതെ പോകുന്നത് ശരിയല്ല. ഇത്തവണ പോളണ്ടിലെ ഏതാനും നോട്ടുകളും ലഭിച്ചിട്ടുണ്ട്. മലയാളിക്ക് അത്രയേറെ പരിചിതമല്ലാത്ത രാജ്യങ്ങളിലെ നോട്ടുകള്‍പോലും കാണിക്കയായി ലഭിച്ചിട്ടുണ്ട്. മാലാവി എന്ന രാജ്യത്തെ ക്യാച്ച, ഘാനയിലെ സെഡിസ്, ജോര്‍ജിയയിലെ ലാറി തുടങ്ങിയവ ഇത്തവണത്തെ അതിഥികളാണ്. കൂടാതെ സൗത്ത് ആഫ്രിക്കയിലെ റാന്റ്, ഈജിപ്റ്റിലെ പൗണ്ട്, മ്യാന്‍മാറിലെ ക്യാറ്റ്, ഭൂട്ടാനിലെ ങല്‍ത്രം, വിയറ്റ്‌നാമിലെ ഡോങ്, കൊറിയയിലെ വോണ്‍ എന്നിവയും ഈ സീസണില്‍ അയ്യപ്പന് കാണിക്കയായി.
മല്യേഷയില്‍ നിന്നെത്തുന്ന ഭക്തരില്‍ അധികവും തമിഴ്‌നാട്ടുകാരാണ്. ഒരു വര്‍ഷക്കാലം വഞ്ചിയിലിട്ട് വയ്ക്കുന്ന രൂപയെല്ലാം അവര്‍ നേരിട്ടെത്തി അയ്യപ്പന് സമര്‍പ്പിക്കുകയാണ് പതിവ്. നോട്ടുകള്‍ മിക്കതും മഞ്ഞളും ഭസ്മവും പുരണ്ടാണ് കാണപ്പെടാറ്. ഇത്തരത്തില്‍ കാണുന്ന നോട്ടുകള്‍ പലതും ഉപയോഗ യോഗ്യമായിരിക്കില്ല. ചിലപ്പോള്‍ ആ രാജ്യത്ത് നിരോധിക്കപ്പെട്ട നോട്ടുകള്‍ പോലും കാണിക്കയായി ലഭിക്കാറുണ്ട്. ഭക്തര്‍ അവരുടെ ആവശ്യങ്ങള്‍ എഴുതിയും നോട്ടുകളെ ഉപോയഗ ശൂന്യമാക്കാറുണ്ട്. സീസണില്‍ ലഭിക്കുന്ന വിദേശ കറന്‍സികളില്‍ 10 ശതമാനത്തോളം രൂപ കീറിയതോ ഉപയോഗിക്കാന്‍ കഴിയാത്തതോ ആണ്.
ഭണ്ഡാരത്തില്‍ നിന്നും ശേഖരിക്കുന്ന വിദേശ നോട്ടുകള്‍ ധനലക്ഷ്മി ബാങ്ക് മാനേജര്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ എണ്ണിതിട്ടപ്പെടുത്തി ഏറ്റുവാങ്ങും. ഇത് എറണാകുളത്തെ നാല് എക്‌സ്‌ചേഞ്ച് ഹൗസുകളിലെ ഓപ്പണ്‍ ടെണ്ടര്‍ മുഖേന ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കൈമാറുമെന്ന് ധനലക്ഷ്മി ബാങ്ക് മാനേജര്‍ പ്രവീണ്‍ പറഞ്ഞു. എന്നാല്‍ വിദേശത്ത് നിന്നും കാണിക്കയായി ലഭിക്കുന്ന നാണയങ്ങള്‍ ഇത്തരത്തില്‍ ഇന്ത്യന്‍ രൂപയാക്കിമാറ്റാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് അസിസ്റ്റന്റ് മാനേജര്‍ രാകേഷ് പറഞ്ഞു.