പത്തനംതിട്ട : ഹൈദരാബാദിൽ നിന്ന് അയ്യപ്പ ദർശനത്തിനെത്തിയ ആറംഗ സംഘം ശബരിമല സന്നിധാനത്തെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വലിയനടപ്പന്തലിലെ ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുകി. തെലുങ്കാനയിലെ സിവിൽ കോൺട്രാക്ടറായ എ.ഗോപിയും ഡോ. ആർ.കെ ചൗധരിയും അടങ്ങുന്ന സംഘത്തിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി അയ്യപ്പ ഭക്തർക്ക് അയ്യപ്പന്റെ തിരുസന്നിധി ശുചീകരിക്കാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി സന്നിധാനത്ത് രജിസ്‌ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെ മലയാളികളും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരും സന്നിധാനത്തെ ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുന്നു.
ഇങ്ങനെയെത്തുന്ന സംഘത്തിന് ആവശ്യമായ ഗ്ലൗസും യൂണിഫോമും മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഡോ.ആർ.കെ ചൗധരി 22 വർഷമായി ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നയാളാണ്. ശബരിമലയിൽ ദേവസ്വം ബോർഡിനും പോലീസിനും അവരുടെ സേവനങ്ങൾക്ക് നന്ദിയറിയിക്കാനും ഇവർ മറന്നില്ല. സന്നിധാനത്തെ ഭക്തർക്കുള്ള സേവനങ്ങളിൽ ഇവർ സന്തുഷ്ടിയും പ്രകടിപ്പിച്ചു. ദിവസം സന്നിധാനത്ത് മാത്രം നൂറോളം പേർ പുണ്യം പൂങ്കാവനത്തിന്റെ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നുണ്ട്. മകരവിളക്ക് ദിവസം പുണ്യം പൂങ്കാവനം ദിവസമായി കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ സംഘാടകർ.





























