ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന പാതയിൽ കരുണ സാന്ത്വനമാകുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഹെൽത്ത് ഹെൽപ്പ് ഡെസ്കകാണ് അന്യ സംസ്ഥാനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകർക്ക് വൈദ്യ സഹായവും ലഘുഭക്ഷണവും നൽകുന്നത്. മണ്ഡലകാലം ആരംഭിച്ചതു മുതൽ 12,400 ലേറെ തീർത്ഥാടർക്ക് ഹെൽപ്പ് ഡെസ്കിൽ സേവനം നൽകി. കരുണ ചെയർമാൻ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കിൽ പരിചയസമ്പന്നരായ അലോപ്പതി, ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സയും പരിചരണവും തീർത്ഥാടകർക്ക് ആശ്വാസം നൽകുന്നു. മലയിറങ്ങി തിരിച്ചെത്തുന്ന തീർത്ഥാടകരാണ് കൂടുതലും സെൻ്ററിൽ വൈദ്യ സഹായത്തിനെത്തുന്നത്.
വിരി വയ്ക്കുന്നതിനുള്ള സൗകര്യം കൂടാതെ ലഘു ഭക്ഷണം, ചുക്കുകാപ്പി ആയുർവേദ, അലോപ്പതി ചികിത്സ, മരുന്നുകൾ, ആംബുലൻസ് ഉൾപ്പെടെ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. എല്ലാ ദിവസവും തീർത്ഥാകരുടെ ഭജനയും ഭകതി ഗാനമേളയും ഉണ്ടാകും. കൂടാതെ തീർത്ഥാടകർക്കുള്ള ഇൻഫോർമേഷൻ സെൻ്ററും ഇവിടെ പ്രവർത്തിക്കുന്നു. ലഘു ഭക്ഷണവും പരിപാടികളും വിവിധ സംഘടനകളാണ് സ്പോൺസർ ചെയ്യുന്നത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഡോക്ടർമാരും നേഴ്സുമാരും പൂർണ്ണ സമയം ഇവിടെ പ്രവർത്തിക്കുന്നു.
കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള, ട്രഷറാർ എം ബി മോഹനൻ പിള്ള, വർക്കിങ്ങ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി, മീഡിയ കൺവീനർ പി എസ് ബിനുമോൻ, അഡ്വ. വിഷ്ണു മനോഹർ എന്നിവർ നേതൃത്വം നൽകുന്നു.