കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരൻ സണ്ണി എം. കപിക്കാട്. ശബരിമല അയ്യപ്പനെക്കുറിച്ചോ മാളികപ്പുറത്തമ്മയെക്കുറിച്ചോ ഭക്തജനങ്ങൾക്കെതിരേയോ മോശമായ പരാമർശം നടത്തിയിട്ടില്ല. എന്നാൽ പ്രസംഗത്തിൽ ഉപയോഗിച്ച വാക്കുകളെക്കുറിച്ചു ഖേദമുണ്ട്. ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവുണ്ടായി. ആർക്കെതിരേയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഖേദം പ്രകടിപ്പിച്ചത് കേസിന്റെ പശ്ചാത്തലത്തിലല്ല. ഇനി തുടർന്നും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കും. അയ്യപ്പൻ എന്തോ കുഴപ്പക്കാരനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നെന്നാണ് ഉദ്ദേശിച്ചത്.
േക്ഷത്രങ്ങൾ കേന്ദ്രീകരിച്ച് ചില വെട്ടിപ്പും തട്ടിപ്പും ഗൂഢാലോചനയും നടക്കുന്നുവെന്നാണ്. ആ അഭിപ്രായത്തിൽ താനിപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ സണ്ണി എം കപിക്കാടിനെതിരേ തിരൂർ പോലീസ് കേസെടുത്തിരുന്നു. സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയെ അപലപിച്ച് ഒട്ടേറെ സംഘടനകൾ പോലീസിൽ പരാതി നൽകിയിരുന്നു. പന്തളം കൊട്ടാരം ഭാരവാഹികൾ, ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണപാത സംരക്ഷണസമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി തുടങ്ങി ഒട്ടേറെ സംഘടനകൾ സണ്ണി എം. കപിക്കാടിനെതിരേ നിയമനടപടി ആവശ്യപ്പെട്ടിരുന്നു.































