ജയ്പുർ: കോൺഗ്രസ് വിട്ട് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുന്ന അഭ്യൂഹങ്ങൾക്കിടെ, രാജസ്ഥാനിലെ ദൗസയിൽ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികളിൽ പങ്കെടുത്ത് സച്ചിൻ പൈലറ്റ്. ദൗസയിൽ രാജേഷ് പൈലറ്റിന്റെ പ്രതിമയിൽ പ്രാർഥന നടത്തിയ അദ്ദേഹം, ഛാത്രവാസിൽ പുതിയ പ്രതിമയുടെ അനാച്ഛാദനവും നടത്തി. ദൗസയിൽ നടന്ന അനുസ്മരണ ചടങ്ങിൽ സച്ചിന്റെ അനുയായികളും പങ്കെടുത്തു. രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ഇന്ന് ‘പ്രഗതിശീൽ കോൺഗ്രസ്’ എന്ന പേരില്‍ സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. പൈലറ്റ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് ദൗസ. ദൗസയിൽ അനുസ്മരണ ചടങ്ങും റാലിയും നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
റാലിയിൽ വച്ച് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് റാലി നടത്തുന്നതില്‍നിന്ന് സച്ചിന്‍ പൈലറ്റ് പക്ഷം പിന്മാറിയിരുന്നു. രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം ശേഷിക്കെ അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന ഊഹാപോഹങ്ങൾ സച്ചിൻ പൈലറ്റിന്റെ അനുയായികൾ നിഷേധിച്ചിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കലഹത്തിലുള്ള സച്ചിൻ, ഈ വിഷയത്തിൽ മൗനം തുടരുകയാണ്. എന്നാൽ, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നു വ്യക്തമാക്കിയ കോൺഗ്രസ്, സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ചിരുന്നു.





























