മലപ്പുറം : വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ലീഗ് നേതാവ് മോശം പരാമർശം നടത്തിയ സംഭവത്തിൽ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഫോണിൽ വിളിച്ചു ഖേദം പ്രകടിപ്പിച്ചു. റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ പരാമർശം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്നാണ് സാദിഖലി തങ്ങൾ മന്ത്രി റിയാസിനെ വിളിച്ചത്. യോഗം ഉദ്ഘാടനം ചെയ്തതു സാദിഖലി തങ്ങളാണ്. രാഷ്ട്രീയ വിമർശനമാകാമെന്നും അതു വ്യക്തിപരമാകുന്നത് അംഗീകരിക്കാനാവില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് നേതാവിന്റെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. നിങ്ങൾ ആദ്യം നിങ്ങൾ ആരാണെന്നു തീരുമാനിക്കൂ. ലീഗ് രാഷ്ട്രീയ പാർട്ടിയാണോ അതോ മതസംഘടനയോ?- പിണറായി ചോദിച്ചു. മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ടതില്ല. മത സംഘടനാ നേതാക്കൾക്ക് വിഷയം ബോധ്യപ്പെട്ടിട്ടും ലീഗിന് ബോധ്യപ്പെട്ടിട്ടില്ല. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കാനാണ് – പിണറായി രോഷം കൊണ്ടു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.





























