ന്യൂഡല്‍ഹി : സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രം എല്ലാ സ്ത്രീകളുടേയും അവകാശമാണെന്ന് സുപ്രീം കോടതി. വിവാഹിതയെന്നോ അവിവാഹിതയെന്നോ ഉള്ള വേര്‍തിരിവ് ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റേതാണ് സുപ്രധാനമായ വിധി.
അനാവശ്യ ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ ഒരു സ്ത്രീയുടെ വൈവാഹിക നില അടിസ്ഥാനമാക്കാനാവില്ല. വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്‍റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നും കോടതി വിശദീകരിച്ചു. നിയമം പ്രകാരം അവിവാഹിതര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരുന്നില്ല. ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനം ബലാത്സംഗമായി കണക്കാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് കോടതി നിരീക്ഷിച്ചു.
23 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 25 വയസ്സുകാരി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ശാരീരികബന്ധത്തെ തുടര്‍ന്നാണ് ഗര്‍ഭം ധരിച്ചതെങ്കിലും പങ്കാളി തന്നെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍, ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദും അടങ്ങുന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയില്ല.
പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് ഗര്‍ഭംധരിച്ച അവിവാഹിതരായ സ്ത്രീകള്‍, 2003-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി റൂള്‍സിന് കീഴിലുള്ള ഒരു ക്ലോസിലും ഉള്‍പ്പെടുന്നില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. തുടര്‍ന്ന് യുവതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.































