കൊച്ചി : സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് പോലീസ് ഓഫീസേഴ്സ് അസോസിയേഷനും രംഗത്ത്. മിക്ക ഉദ്യോഗസ്ഥർക്കും ഭവനവായ്പ ഉൾപ്പെടെ ബാധ്യതകളുണ്ടെന്നും തവണകളായി ശമ്പളം പിടിക്കുമ്പോൾ 5 മാസവും വായ്പ മുടങ്ങാൻ ഇടയാകുമെന്നും അസോസിയേഷൻ ചൂണ്ടുക്കാട്ടുന്നു. താൽപ്പര്യമുള്ളവർക്ക് ഒരു മാസത്തെ ശമ്പളം ഒരുമിച്ച് മാറ്റിവെക്കാനുള്ള അവസരം കൂടി നൽകണമെന്നാണ് ആവശ്യം. വായ്പകൾക്ക് ഇപ്പോൾ മൊറോട്ടോറിയം നിലവിലുള്ളതിനാൽ ഒരുമിച്ച് ഒരു മാസത്തെ ശമ്പളം മാറ്റിവെക്കാൻ കഴിഞ്ഞാൽ മൊറോട്ടോറിയം പ്രയോജനപ്പെടുത്താനാകും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ധനകാര്യ മന്ത്രിക്ക് കത്ത് നൽകി.
സർക്കാർ ജീവനക്കാരുടെ വേതനം തവണകളായി താത്കാലികമായി മാറ്റിവയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പോലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. പോലീസുകാരുടെ 30 ദിവസത്തെ വേതനം പിടിക്കരുതെന്നും 15 ദിവസത്തേത് മാത്രമേ പിടിക്കാവൂ എന്നുമാണ് പോലീസ് അസോസിയേഷന്റെ ആവശ്യം. ശമ്പളം പിടിക്കുന്ന സാഹചര്യത്തിൽ പങ്കാളിത്ത പെൻഷനിലേക്കുള്ള റിക്കവറി നിർത്തിവയ്ക്കണമെന്ന് പോലീസ് സംഘടന ആവശ്യപ്പെട്ടു. ശമ്പളം പിടിക്കുന്ന മാസങ്ങളിൽ പോലീസുകാരുടെ പിഎഫ് ലോൺ റിക്കവറിയും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അസോസിയേഷൻ കത്ത് നൽകി.
കൊവിഡ് ചുമതലയിലുള്ള ആരോഗ്യപ്രവർത്തകരുടെയും പോലീസുകാരുടെയും വേതനം പിടിക്കരുതെന്ന ആവശ്യം ശക്തമാണ്. എന്നാൽ സർക്കാർ എല്ലാവരുടെയും വേതനം താത്കാലികമായി മാറ്റിവയ്ക്കുകയാണെന്നും ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തെ ഒഴിവാക്കില്ലെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഓരോ മാസവും ആറ് ദിവസത്തെ വേതനമാണ് പിടിക്കുക. ഇത് പിന്നീട് തിരികെ നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.