തിരുവനന്തപുരം : ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകൾ പണിമുടക്കും. ശമ്പള പരിഷ്കരണത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം.
പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയും പരാജയപ്പെട്ടിരുന്നു. ബിഎംഎസും, കെ.എസ്.ആർ.ടി.ഇ.എയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സ്കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർത്ഥന. ശമ്പളപരിഷ്കരണം നടപ്പാക്കിയാൽ പ്രതിമാസം ചുരുങ്ങിയത് 30 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടി വരും
യൂണിയനുകൾ സമരത്തിന് പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യർഥിച്ചു. സമരം നടത്തരുതെന്നാണ് സർക്കാർ അഭ്യർത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. മാനേജ്‌മെന്റ് ഇപ്പോൾ നൽകിയ സ്കെയിൽ അംഗീകരിച്ചാൽ 30 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് ഉണ്ടാകും. മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയി ചർച്ച നടത്താൻ സാവകാശം നൽകണമെന്നും 24 മണിക്കൂറിനുള്ളിൽ തീരുമാനം ഉണ്ടാകണം എന്ന് നിര്ബന്ധിക്കരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.