തിരുവനന്തപുരം: ഡോ.വന്ദന കൊലക്കേസ് പ്രതി പൂജപ്പുരയിലെ അതീവ സുരക്ഷ സെല്ലിൽ തുടരുന്നു. സന്ദീപിന്റെ പ്രാഥമിക മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. സന്ദീപിനെ മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന കാര്യം പോലീസ് പരിഗണിക്കുന്നുവെന്നാണ് സൂചന. ഡോക്ടറിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതേസമയം, സന്ദീപ് പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി സന്ദീപിനെ ജയിലിലേക്ക് കൊണ്ടു പോയത്. ഡോക്ടർമാർ പരിശോധന നടത്താൻ തയാറാകാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലാണ് പരിശോധന പൂർത്തിയാക്കിയത്. അമിതമായി ലഹരി ഉപയോഗിച്ചതിനാൽ ശരിയായ മാനസിക നിലയിലല്ല സന്ദീപെന്ന് ജയിൽ അധികൃതർ പറയുന്നു. ലഹരി തുടർച്ചയായി ഉപയോഗിച്ചതിലൂടെ ഉണ്ടായ ശാരീരിക മാനസിക പ്രശ്നങ്ങൾ മാറാന്‍ ദിവസങ്ങളെടുത്തേക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ മാനസിക ആരോഗ്യ വിദഗ്ധൻ സന്ദീപിനെ പരിശോധിക്കും.





























