പമ്പ : പമ്പയും നിലയ്ക്കലും സന്ദർശിച്ച് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് ഐഎഎസ്. സ്നാന ഘട്ടത്തിൽ തീർത്ഥാടകർ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് തടയാൻ സാങ്കേതിക മാർഗങ്ങൾ അവലംബിക്കും. ശബരിമല തീർത്ഥാടന കാലത്തേക്കായി പത്തനംതിട്ടയിലേക്ക് കൂടുതൽ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾ എത്തും. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് ഐഎഎസിന്റെ (റിട്ട.) നേതൃത്വത്തലുളള സംഘം പമ്പയിലും നിലയ്ക്കലും സന്ദർശിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറുടെ ചേംബറിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസുമായും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും ജനപ്രതിനിധികളുമായും നടന്ന ചർച്ചയ്ക്ക് ശേഷമാണ് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പമ്പയിലേക്ക് തിരിച്ചത്.
ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നാല് മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റുകൾ ശബരിമല തീർത്ഥാടന കാലത്തേക്കായി ജില്ലയിലേക്ക് എത്തിക്കാൻ യോഗത്തിൽ ധാരണയായി. സന്നിധാനത്തെ ബയോഗ്യാസ് പ്ലാന്റ് സംവിധാനം മെച്ചപ്പെടുത്താനുളള നടപടികൾ ശുചിത്വ മിഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. പമ്പാ സ്നാന ഘട്ടത്തിൽ തീർത്ഥാടകർ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് തടയാൻ സാങ്കേതിക മാർഗങ്ങൾ അവലംബിക്കാനും സംയുക്ത യോഗം തീരുമാനിച്ചു. ശബരിമല തീർത്ഥാടന കാലത്തേക്ക് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കാനുളള എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ജില്ല കളക്ടറുടെ ചേംബറിലെ യോഗത്തിന് ശേഷം എക്സിക്യൂട്ടീവ് ഡയറക്ടർ പമ്പയിലേക്ക് തിരിച്ചു. പമ്പയിൽ ശബരിമല എഡിഎം ഡോ അരുൺ എസ് നായർ ഐഎഎസ്സുമായി പമ്പാ ദേവസ്വം ഗസ്റ്റ് ഹൗസ്സിൽ യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തും.
ശേഷം പമ്പയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളും സ്നാനഘട്ടത്തിലും എക്സ്ക്യൂട്ടീവ് ഡയറക്ടർ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പമ്പാ ഡ്യൂട്ടി മജിസ്ട്രേറ്റ് പ്രമോദും എക്സിക്യൂട്ടീവ് ഡയറക്ടറെ അനുഗമിച്ചു. പമ്പാ സന്ദർശനത്തിന് ശേഷം നിലയ്ക്കലിൽ എത്തിയ യു വി ജോസ് ഐഎഎസ് (റിട്ട.) ശുചിത്വ മിഷൻ പദ്ധതിയിടുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുളള സ്ഥലത്ത് പരിശോധന നടത്തി. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായാണ് നിലയ്ക്കലിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നത്. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് സ്ഥലം ലഭ്യമാക്കാനുളള നടപടികൾ വേഗത്തിലാക്കും. ഇതോടൊപ്പം നിലയ്ക്കലിൽ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ സ്ഥാപിച്ചിരിക്കുന്ന തുണിസഞ്ചി വിതരണ കിയോസ്ക് സന്ദർശിക്കുകയും തീർത്ഥാടകരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.
ശുചിത്വ മിഷൻ മുന്നോട്ട് വെയ്ക്കുന്ന ശബരിമലയ്ക്കായുളള ശുചിത്വ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്ന തുണിസഞ്ചികൾ. കീയോസ്ക്കിലൂടെ ശബരിമല തീർത്ഥാടകരുടെ പക്കൽ നിന്നും പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ വാങ്ങിയ ശേഷം തുണിസഞ്ചികൾ വിതരണം ചെയ്യുന്നതാണ് രീതി. തുണിസഞ്ചികളിൽ ഈ വർഷം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം അയ്യപ്പ ഭക്തകർക്ക് ശബരിമലയെക്കുറിച്ച് അടുത്തറിയാനും ക്ഷേത്രത്തിലെ വഴിപാടുകൾ, പൂജാസമയം തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അറിയുവാനായി തയ്യാറാക്കിയിട്ടുളള സ്വാമി എഐ ചാറ്റ്ബോട്ടിന്റെ ക്യൂ ആർ കോഡ് കൂടി പ്രിന്റ് ചെയ്ത് നൽകിയിട്ടുണ്ട്. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഒപ്പം ശബരിമല എഡിഎം ഡോ അരുൺ എസ് നായർ ഐഎഎസ്, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക്, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് വേസ്റ്റ് മാനേജ്മെന്റ് വിദഗ്ധർ അഖിലേഷ് രമേഷ്, ദേവസ്വം ബോർഡ് എൻവിറേൺമെന്റ് എഞ്ചിനീയർ അനൂപ് രവീന്ദ്രൻ, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി കുമാർ, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, പ്രോഗ്രാം ഓഫീസർ അജയ് എന്നിവരും സ്ഥല പരിശോധനയിലും ഇൻസ്പെക്ഷനിലും പങ്കെടുത്തു.































