കൊച്ചി : എറണാകുളം മുട്ടാർ പുഴയിൽ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനുമോഹന്റെ തിരോധാനത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി പോലീസ്. പത്ത് ദിവസത്തിലേറെയായി തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും സനുമോഹനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ കേസ് ക്രൈബ്രാഞ്ച് ഏറ്റെടുക്കാനുള്ള സാധ്യതയേറി.
കഴിഞ്ഞ മാർച്ച് 21 നാണ് സനുമോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം കിട്ടിയ പിറ്റേ ദിവസം പുലർച്ചെ സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം വാളയർ അതിർത്തി കടന്നതിന്റെ തെളിവുകൾ പോലീസിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സനുമോഹൻ എത്താൻ സാധ്യതയുള്ള കോയമ്പത്തൂരിലും ചെന്നെയിലും അന്വേഷണ സംഘം പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്തത്. സനുമോഹന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സനുമോഹൻ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പോലീസിനായില്ല. ഇന്നലെ സത്യമംഗലത്തെ വന മേഖലയിലടക്കം അന്വേഷണ സംഘം തെരച്ചിൽ നടത്തി. വാഹനം പോലും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുന്നത്.