തൃശ്ശൂർ: കടലക്കറിയില്‍ വിഷം ചേര്‍ത്ത് അച്ഛനെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തിലേക്ക് മകന്‍ മയൂരനാഥിനെ നയിച്ചത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക. തൃശൂരിലെ അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച് അമ്പത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് ലഭിച്ചതോടെയാണ് കൊലപാതകം നടത്തിയ മകന്‍ അറസ്റ്റിലായത്. ആയുര്‍വേദ ഡോക്ടറായ മകന്‍ ആണ് കടലക്കറിയില്‍ വിഷം കലര്‍ത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ‘അച്ഛനെയാണ് കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാന്‍ ഉദ്ദേശ്യമില്ലായിരുന്നു..’ എന്നാണ് പോലീസ് കസ്റ്റഡിയില്‍ മയൂരനാഥ് വെളിപ്പെടുത്തിയത്.
ശശീന്ദ്രന്റെയും ആദ്യ ഭാര്യ ബിന്ദുവിന്റെയും മകനാണ് മയൂരനാഥ്. 15 വര്‍ഷം മുമ്പ് മയൂരനാഥിന്റെ കഴുത്തിലൊരു മുഴയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം തല അല്‍പം ചരിച്ചുവച്ചാണ് ഡോക്ടര്‍മാര്‍ മുറിവുകെട്ടി വീട്ടിലേക്കയച്ചത്. ഈ കാഴ്ച കണ്ടു ബിന്ദുവിനു കടുത്ത മനഃപ്രയാസമുണ്ടായി. മകന്റെ അവസ്ഥ കണ്ടു വിഷമം സഹിക്കവയ്യാതെ മണ്ണെണ്ണയൊഴിച്ചു ബിന്ദു സ്വയം തീകൊളുത്തി മരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തതോടെ മയൂരനാഥ് കടുത്ത മാനസിക സംഘര്‍ഷത്തിലായി.
പഠിക്കാന്‍ മിടുക്കനായിരുന്ന മയൂര്‍നാഥ് ആയുര്‍വേദത്തില്‍ ഉപരിപഠനം തിരഞ്ഞെടുത്തു. ആയുര്‍വേദ മരുന്നുകള്‍ സ്വയം ഗവേഷണം നടത്തി കണ്ടെത്താന്‍ വീടിന്റെ മുകളില്‍ ഒരു ലാബും സജ്ജമാക്കി. ഈ ലാബിന് വേണ്ടി ഇടയ്ക്കിടെ മയൂരനാഥ് പണം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഇത് വീട്ടില്‍ വലിയ വഴക്കിന് കാരണമായി. ഓണ്‍ലൈനില്‍ വിഷ വസ്തുക്കള്‍ വരുത്തിയാണ് മയൂരനാഥന്‍ വിഷം നിര്‍മ്മിച്ചത്. അവണൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ (57) ഇന്നലെയാണ് കൊല്ലപ്പെട്ടത്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടില്‍ ജോലിക്ക് വന്ന രണ്ട് പണിക്കാരും കടലക്കറി കഴിച്ചിരുന്നു.