തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ജലം തുറന്നുവിടുന്നുവെന്ന കേരളത്തിന്റെ പരാതിയിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്നാണ് കേരളം സമർപ്പിച്ച അപേക്ഷയിലെ പ്രധാന ആവശ്യം.
സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്‌നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തിൽ മേൽനോട്ട സമിതി പ്രവർത്തിക്കണമെന്ന് കോടതി ഉത്തരവിടണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യവും കോടതിക്ക് മുന്നിലെത്തും.





























