ന്യൂഡല്‍ഹി : ഇരക്ക് നീതി വേണമെന്ന് പറയുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നതെന്ന് സുപ്രീം കോടതി. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ യു.പി സര്‍ക്കാറിന് വേണ്ടി ഹാജരായ മഹേഷ് ജത്മലാനിയോടായിരുന്നു ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ട്. ഇരക്ക് നീതി വേണമെന്ന് കാണിക്കാനും ഒരു പൊതു ശബ്ദം ഉയര്‍ത്താനുമാണ് അദ്ദേഹം ശ്രമിച്ചത്. ഇത് നിയമത്തിന്റെ മുന്നില്‍ ഒരു കുറ്റമാണോ? എന്നിങ്ങനെയായിരുന്നു കോടതിയുടെ ചോദ്യം.
ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് എഴുനൂറിലേറെ ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷം സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറില്‍ ഹാഥറസിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം അറസ്റ്റിലായത്. ആറാഴ്ച ദില്ലിയില്‍ കഴിയണമെന്നും അതുകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാമെന്നും കോടതി അറിയിച്ചു. കേരളത്തിലെത്തിയാല്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി. സിദ്ദീഖ് കാപ്പന് അലഹബാദ് ഹൈകോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.