ന്യൂഡല്‍ഹി : രാജ്യത്തെ വാക്സിന്‍ നയത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെ നിര്‍ണായകമായ ഇടപെടലുമായി സുപ്രീം കോടതി. 18-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്സിന്‍ സ്വീകരിക്കണം എന്ന നയം ഏകപക്ഷീയവും വിവേചനപരവുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ല. കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വാക്സിന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഫയല്‍ നോട്ടിങ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
18-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്സിന്‍ സ്വീകരിക്കണമെന്ന നയത്തെ കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. വാക്സിനേഷന് കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35000 കോടി രൂപ 44 വയസിന് താഴെ ഉള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാന്‍ ഉപയോഗിച്ച് കൂടേ എന്നും സുപ്രീം കോടതി ആരാഞ്ഞു.
സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം ശരിയാണോ എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു.
ഇതുവരെ വാങ്ങിയ വാക്സിന്റെ മുഴുവന്‍ വിശദാംശങ്ങളും കോടതിക്ക് കൈമാറണം. കോവാക്സിന്‍, കോവിഷീല്‍ഡ്, സ്പുട്നിക് തുടങ്ങിയ വാക്സിനുകള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് കൈമാറേണ്ടത്. എത്ര ശതമാനം ജനങ്ങള്‍ക്ക് വാക്സിന്‍ കുത്തിവെച്ചു എന്ന് അറിയിക്കണം. നഗരങ്ങളിലും ഗ്രാമങ്ങളിലും എത്ര പേര്‍ക്ക് പേര്‍ക്ക് വീതം വാക്സിന്‍ നല്‍കി എന്നും അറിയിക്കണം.
ഡിസംബര്‍ 31 വരെയുള്ള വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയും കോടതിക്ക് കൈമാറണം. മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ വ്യാപന സാധ്യത കണക്കിലെടുത്തുള്ള മുന്‍കരുതലുകള്‍ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.