തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്കെന്ന് നിയുക്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദീൻ എംഎൽഎ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. പുതിയ അധ്യയനവർഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയെന്നും എംഎൽഎ അറിയിച്ചു. സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂൺ 1-ന് തന്നെ സ്കൂളുകൾ ഔദ്യോഗികമായി തുറക്കും. പുതിയതായി എത്തുന്ന കുട്ടികളെയും നിലവിലുള്ള വിദ്യാർത്ഥികളെയും സ്വീകരിക്കാൻ വിപുലമായ രീതിയിലുള്ള ‘പ്രവേശനോത്സവം’ സംഘടിപ്പിക്കും. സ്കൂളും പരിസരവും പൂർണ്ണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, പിടിഎ എന്നിവരുടെ പൂർണ്ണ സഹകരണത്തോടെയായിരിക്കും ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം തന്നെ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന പുസ്തകങ്ങൾ മെയ് 31-നകം മുഴുവൻ കുട്ടികളിലേക്കും എത്തിക്കാൻ യോഗത്തിൽ കർശന നിർദ്ദേശം നൽകിയതായും നിയുക്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. വിദ്യാലയ പരിസരങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. കുട്ടികളുടെ സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന നൽകുക. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും കൈകോർത്ത് ഈ അധ്യയനവർഷവും വലിയ വിജയമാക്കണമെന്ന് യോഗത്തിൽ അധികൃതർ അഭ്യർത്ഥിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവെക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും നിയുക്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെ ഹൃദയം നിറഞ്ഞ ആശംസകളും നേർന്നു.





























