ദോഹ: വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ് വീണ്ടും ക്ലാസ് മുറികളിലെത്തിയത്. വിദ്യാലയങ്ങൾ ആഘോഷപൂർവം കുട്ടികളെ വരവേറ്റു. സ്‌കൂളുകളും കിൻഡർ ഗാർട്ടനുകളും ഉൾപ്പെടെ രാജ്യത്തെ വിദ്യാലയങ്ങളിലേക്ക് 4.19 ലക്ഷം വിദ്യാർഥികളാണ് തിരികെയെത്തിയത്. ഗവണ്മെന്റ് സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കമായിരുന്നു ഇന്ന്. എന്നാൽ ഇന്ത്യൻ സ്‌കൂളുകൾ ഇടക്കാല അവധി കഴിഞ്ഞ് രണ്ടാം പാദത്തിലേക്ക് പ്രവേശിച്ചു. സമ്മാനവും മധുരവും വിവിധയിനം കളികളുമായി അധ്യാപകരും ജീവനക്കാരും വിദ്യാർഥികളെ വരവേറ്റു. അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം ആഴ്ചകൾ നീണ്ട ആസൂത്രണവും തയാറെടുപ്പും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി ബാക് ടു സ്‌കൂൾ പ്രോഗ്രാമുകളും നടത്തി.
കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ എല്ലാ സ്‌കൂളുകളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ആകെ 649 സ്‌കൂളുകളും കിൻഡർഗാർട്ടനുകളുമാണ് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. വിദ്യാർഥികളുടെ വർധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് ഈ വർഷം ആറ് പുതിയ സർക്കാർ സ്‌കൂളുകളും ആരംഭിച്ചിട്ടുണ്ട്. ഗവണ്മെന്റ് സ്‌കൂളുകളിൽ ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടുന്ന 10,700 വിദ്യാർഥികൾക്കായി ‘ഫസ്റ്റ് സ്റ്റെപ്’ എന്ന പുതിയ പദ്ധതിക്കും ഈ വർഷം തുടക്കമായി.






























