കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിച്ച് എസ്ഡിപിഐ. യുഡിഎഫ് സമ്മർദ്ദത്തിന് വഴങ്ങിയാണ് എസ്ഡിപിഐ സ്ഥാനാർഥിയായ കെഎം അഷ്റഫ് പതിക പിൻവലിച്ചത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി കെഎം അഷ്‌റഫ് കളക്ട്രേറ്റിലേക്ക് പോയി. മഞ്ചേശ്വരത്ത് രാവിലെ നടന്ന യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. സ്ഥാനാർഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും ഈ വിഷയം പാർട്ടി ചർച്ച ചെയ്താണ് തീരുമാനമെടുക്കുകയെന്നും സിപിഎ ലത്തീഫ് പ്രതികരിച്ചിരുന്നു.
ഇന്ന് രാവിലെ നടന്ന യോഗത്തിൽ എസ്ഡിപിഐയിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും പ്രാദേശിക നേതൃത്വവും സ്ഥാനാർത്ഥിയായ കെഎം അഷ്‌റഫും വിസമ്മതിക്കുകയായിരുന്നു. ഇതിന് പിറകെ കെഎം അഷ്‌റഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിന് തുടർച്ചയായി നടത്തിയ ചർച്ചയിലാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എസ്ഡിപിഐ എത്തിയത്.





























