ന്യൂഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഡല്‍ഹിയിലെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ച അജ്ഞാന്‍ പിടിയിലായി. ഡല്‍ഹി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാറില്‍ ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തന്റെ ശരീരത്തില്‍ മറ്റൊരാള്‍ ചിപ്പ് ഘടിപ്പിച്ചതായും അതാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ അജ്ഞാതന്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതെന്നാണ് വിവരം.
അജിത് ഡോവലിന് ഇസഡ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. വസതി സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ്. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാള്‍ അജിത് ഡോവലിന്റെ വസതിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അജ്ഞാതന്‍ ഒന്നിലധികം പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫോളോഅപ്പിന്റെ പേരിലാണ് അജിത് ഡോവലിനെ കാണാന്‍ ഇയാള്‍ വന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അവധിയിലായ അജിത് ഡോവൽ ഈ സമയം വീട്ടിലുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.