തിരുവനന്തപുരം : രാഷ്ട്രീയധാർമ്മികത അൽപമെങ്കിലും ഉണ്ടെങ്കിൽ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടവരുടെ മൊഴി വന്നതിന് ശേഷം, അവരുടെ പ്രസ്‌താവന വന്നതിന് ശേഷം നാട്ടിൽ എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം.
അവരെ ഭീഷണിപ്പെടുത്തുന്നു, ഇപ്പോൾ മുഖ്യമന്ത്രി പറയുന്നു അന്വേഷണത്തിന് കേന്ദ്ര ഏജൻസിയെ ഞങ്ങളാണ് വിളിച്ചതെന്ന്. കേന്ദ്ര ഏജൻസി വന്നപ്പോൾ അവർക്കെതിരായിട്ട് അന്വേഷണ കമ്മീഷനെ വെച്ചയാളാണ് ഇപ്പോൾ പറയുന്നത് ഞങ്ങൾ വിളിച്ചിട്ടാണ് കേന്ദ്ര ഏജൻസി വന്നതെന്ന്. നാട്ടിൽ എവിടെയെങ്കിലും നടന്നിട്ടുള്ള കാര്യമാണോ കേന്ദ്ര ഏജൻസിക്കെതിരെ അന്വേഷണ കമ്മീഷനെ വെയ്ക്കുന്നത്?- വി മുരളീധന്‍ പറഞ്ഞു.
ഹൈക്കോടതി പറഞ്ഞു അന്വേഷണ കമ്മീഷനെ വെയ്ക്കുന്നതിൽ ഒരു അടിസ്ഥാനവുമില്ലെന്ന്. പക്ഷെ ഇപ്പോഴും ആ അന്വേഷണ കമ്മീഷൻ തുടരുകയാണ്. ഒരു എഡിജിപിയുടെ നേതൃത്വത്തിൽ ഗൂഢാലോചന അന്വേഷിക്കാൻ നൂറുകണക്കിന് പോലീസുകാരെ നിയോഗിച്ചിരിക്കുന്നു. ഇന്ന് കോട്ടയത്ത് സാധാരണക്കാരന് പോലും വഴി നടക്കാൻ പറ്റാത്ത വിധത്തിൽ ആയിരുന്നു സ്ഥിതി.മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിക്കുപോലുമില്ലാത്ത സുരക്ഷയാണ്, സുരക്ഷ ഒരുക്കാൻ കേരളത്തിലെ പോലീസിനെ മുഴുവൻ നിയയോഗിച്ചിരുക്കുകയല്ലേ. കോട്ടയം ജില്ലയിലെ മുഴുവൻ ഡിവൈഎസ്പിമാരെയും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയാണ്. എന്നിട്ടും ജനങ്ങൾ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ പരിഭ്രാന്തി തന്നെ വ്യക്തമാക്കുന്നു അദ്ദേഹത്തിന് എന്തൊക്കെയോ ഒളിച്ചുവെയ്ക്കാനുണ്ട്.
കേസ് തീരുന്നതിന് മുൻപേ ശിവശങ്കറിനെ തിരിച്ചെടുത്തില്ലേ. കേസിൽ മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിച്ചുവെയ്ക്കാനുണ്ട്. മുഖ്യമന്ത്രിക്ക് ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിക്കില്ലായിരുന്നു. ഈ പരിഭ്രാന്തിയുടെ ആവശ്യമില്ല. ഇത്രെയും പരിഭ്രാന്തിയുള്ള ആള് ഇത്രെയും സുരക്ഷ ഏർപ്പെടുത്തി എന്തിനാണ് പ്രസംഗിക്കാൻ വരുന്നത്. നരേന്ദ്രമോദിയെ രാഷ്ട്രീയ ധാർമ്മികത പഠിപ്പിക്കുന്നയാൾ എന്തിനാണ് സുരക്ഷ ഏർപ്പെടുത്തി അന്വേഷണത്തെ ഭയക്കുന്നതെന്നും വി മുരളീധരന്‍ വിമർശിച്ചു.