തിരുവല്ല : സ്വയംപര്യാപ്തതയിലേക്കും സാശ്രയത്വത്തിലേക്കും ഭിന്നശേഷി സഹോദരരെ എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം തിരുവല്ല സത്രം കോംപ്ലെക്‌സില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ സഹായങ്ങൾ ഭിന്നശേഷിക്കാരുടെ അവകാശമാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. ഇതിനായി ഭിന്നശേഷി പുനരധിവാസ മേഖലയിലുൾപ്പെടെ ഒട്ടേറെ പദ്ധതികൾക്ക് സർക്കാർ രൂപംകൊടുത്തിട്ടുണ്ട്.
പൊതു ഇടങ്ങൾ, വിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയെല്ലാം ഭിന്നശേഷി സൗഹാർദ്ദപരമാക്കുന്നതിനായി തടസരഹിത കേരളം പദ്ധതി നടപ്പിലാക്കിയത്. തീവ്രഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് ഒന്നിച്ചുതാമസിക്കാനും എല്ലാവിധ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും തൊഴിൽ കേന്ദ്രങ്ങളും ചേരുന്ന പുനരധിവാസ ഗ്രാമങ്ങൾ സർക്കാർ ഏറ്റെടുത്തിരിക്കുന്ന പ്രധാന പരിപാടി ആണ്. കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി സഹോദരങ്ങളുടെ ശാക്തീകരണത്തിനായി സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരികുന്നതിനുള്ള പ്രവർത്തനവും നടക്കുന്നു. ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ സർക്കാരിന്റെ തന്നെ വിപണ കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. സംസ്ഥാനത്തെ ഭിന്നശേഷിസൗഹാർദ്ദമാകുന്നതിനുള്ള പ്രവർത്തനങ്ങൾ സാമൂഹിക നീതി വകുപ്പിന്റെ നിരവധി ഏജൻസികളിലൂടെ നടക്കുന്നുണ്ട്. ശാരീരിക പരിമിതികൾ അതിജീവിക്കാൻ സഹായിക്കുന്ന സഹായ ഉപകരണങ്ങളും സംവിധാനങ്ങളും സാധരണക്കാരായ ഭിന്നശേഷി സഹോദരങ്ങൾക്ക് ലഭിക്കാൻ വികലാംഗ ക്ഷേമ കോർപ്പറേഷൻ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തു പകരാൻ സർക്കാർ ഉണ്ടെന്ന ബോധ്യം വലിയ ആത്മവിശ്വാസം നല്കുന്നതെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു പറഞ്ഞു. പ്രശ്നങ്ങളെ അഭിമുഖികരിച്ചാൽ മാത്രമേ അതിജീവിക്കാൻ സാധിക്കൂ എന്നും അവയെ നേരിടുന്നതിന് വേണ്ട പിന്തുണ നൽകി സാമൂഹിക നീതി വകുപ്പും സർക്കാരും വികലാംഗക്ഷേമ കോർപ്പറേഷനും ഒപ്പമുണ്ടെന്നും എംഎൽഎ പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്ന ശുഭയാത്ര, കേൾവി പരിമിതർക്കുള്ള ശ്രവൺ, ഗുരുതര ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള സ്ഥിര നിക്ഷേപ പദ്ധതി ഹസ്തദാനം തുടങ്ങിയ പദ്ധതികളിലെ ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെയും മറ്റ്‌പദ്ധതികളുടെയും വിതരണമാണ് മന്ത്രി നിർവഹിച്ചത്. ആറ് പേർക്ക് ഇലക്ട്രോണിക്ക് വീൽചെയറുകളും 20 പേർക്ക് ശ്രവണ സഹായികളും വിതരണം ചെയ്തു.
തിരുവല്ല നഗരസഭാ ചെയർപേഴ്‌സൺ അനു ജോർജ് മുഖ്യാതിഥിയായ ചടങ്ങിൽ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയർപേഴ്‌സൺ അഡ്വ. എം. വി ജയ ഡാളി, മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, ഡയറക്ടർമാരായ ഗിരീഷ് കീർത്തി, ചാരുംമൂട് പുരുഷോത്തമൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ ഷംല ബീഗം, കെഎസ്എച്ച്പിഡബ്ല്യുസി ഫിനാൻസ് ഓഫീസർ എസ് പ്രദീപ്കുമാർ, ഡിഎഡബ്ല്യുഎഫ് പ്രതിനിധി ആർ അഭിലാഷ്, സ്വാഗത സംഘം കൺവീനർ ജോസഫ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.































