ഇരവിപേരൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച സർക്കാർ വിരുദ്ധ വികാരത്തിന്റെ ആഴം മനസ്സിലാക്കിയ സി.പി.എം. പരാജയം മണത്തതിന്റെ വാശിയും അരിശവും മറ്റുള്ളവരുടെ മേക്കിട്ടുകേറി തീർക്കാനാണ് ശ്രമിക്കുന്നതെന്നും അതിന്റെ ഉദാഹരണമാണ് ഇരവിപേരൂരിലും പരിസരപ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ജനങ്ങൾ ശിക്ഷിക്കുമ്പോഴെങ്കിലും ആത്മപരിശോധന നടത്തി സ്വയം തിരുത്താൻ ശ്രമിക്കേണ്ടതിനു പകരം അധികാരം മത്തുപിടിപ്പിച്ച ഉന്മാദാവസ്ഥയിൽ അവരെ അടിച്ചൊതുക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർച്ചയായുണ്ടായ സി.പി.എം അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇരവിപേരൂർ ജംഗ്ഷനിൽ നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പുതുശ്ശേരി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സോജു എബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, രഘുനാഥ് കുളനട, ഗോപി മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം സമാപിക്കുന്ന ദിവസം ജംഗ്ഷനിലെ കലാശക്കൊട്ടിന് പോലീസ് നിശ്ചയിച്ച സ്ഥലത്ത് ഇരു മുന്നണികളും നിലയുറപ്പിച്ചെങ്കിലും യാതൊരു പ്രകോപനവും ഇല്ലാതെ എൽ.ഡി.എഫ് പ്രവർത്തകർ യു.ഡി.എഫ് പ്രവർത്തകർ നിന്ന സ്ഥലത്തേക്ക് ഇരച്ചു കയറി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോജു എബ്രഹാം ചാക്കോയേയും മറ്റു പ്രവർത്തകരെയും മർദ്ദിക്കുകയാണ് ഉണ്ടായത്. പോളിങ്ങിന്റെ അടുത്ത ദിവസം നെല്ലിമല പള്ളി പെരുന്നാൾ കഴിഞ്ഞ് മടങ്ങും വഴി യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഫ്രിബിനെ ആറംഗ സി.പി.എം സംഘം വളഞ്ഞുവെച്ചു ക്രൂരമായി മർദ്ദിച്ചു. ഫ്രിബിനു ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ഇതൊക്കെ സംബന്ധിച്ച് പോലീസിൽ പരാതിപ്പെട്ടെങ്കിലും അക്രമികളുടെ മേൽ നടപടിയെടുക്കേണ്ടതിനു പകരം കേസ് ഒത്തുതീർപ്പാക്കാനാണ് പോലീസ് പറഞ്ഞത്. സ്വൈര്യജീവിതം അസാധ്യമാക്കുന്ന ഇത്തരം ഒരു സാഹചര്യത്തിലാണ് സി.പി.എം അക്രമത്തിനെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്.