പത്തനംതിട്ട: അടൂർ ലൈഫ് ലൈൻ ആശുപത്രിയും ഗൈനക്കോളജിസ്റ്റ് ഡോ. സിറിയക് പാപ്പച്ചനും ചേര്‍ന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധി. പത്തനാപുരം കലഞ്ഞൂർ കളിയിൽവിളയിൽ ഡെൽമ കുസുമൻ, അടൂർ ലൈഫ് ലൈൻ ആശുപത്രിയെയും അവിടുത്തെ ഗൈനക്കോളജിസ്റ്റ് ഡോ. സിറിയക് പാപ്പച്ചനെയും എതിര്‍കക്ഷികളാക്കി പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്‌ത ഹർജിയിലാണ് വിധി.2016 ഡിസംബര്‍ 15ന് ഡെൽമ കുസുമന് അടിവയറ്റിൽ വേദനയും ഛർദ്ദിയുമായിട്ടാണ് ലൈഫ് ലൈൻ ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഡോ. സിറിയക് പാപ്പച്ചൻ രോഗിയെ പരിശോധിച്ചതിനുശേഷം ഗർഭപാത്രത്തിലും ഓവറിയിലും മുഴകളുണ്ടെന്നും ഉടനെ ഈ മുഴകൾ നീക്കം ചെയ്യണമെന്നും രോഗിയോട് ആവശ്യപ്പെട്ടു. അതിൻ പ്രകാരം രോഗി ലൈഫ് ലൈൻ ആശുപത്രിയിൽ അഡ്‌മിറ്റ് ആകുകയും പതിനേഴാം തീയതി ഡോ. സിറിയക് പാപ്പച്ചൻ രോഗിയെ ഓപ്പറേഷൻ ചെയ്യുകയും ചെയ്തു. 21ന് രോഗി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജായി വീട്ടിൽ പോയെങ്കിലും 15 ദിവസം കഴിഞ്ഞപ്പോൾ രോഗിയ്ക്ക് കലശലായ വേദനയും ബ്ലീഡിംങ്ങും ഉണ്ടായതിനാല്‍ വീണ്ടും ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി ഡോക്ടറെ കാണുകയുണ്ടായി. ആരോഗ്യസ്ഥിതി വളരെ മോശമായതിനാല്‍ രോഗിയെ അന്നുതന്നെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും വളരെയധികം രക്തം നഷ്‌ടപ്പെട്ടതിനാൽ രക്തം നല്‍കുകയും ചെയ്തു. എന്നാൽ ഓരോ ദിവസം കഴിയുന്തോറും രോഗിയുടെ അവസ്ഥ വളരെ വഷളാവുകയായിരുന്നു. ഇതിന്റെ കാരണമെന്താണെന്ന് ബന്ധുക്കൾ ഡോക്‌ടറോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകിയില്ല.
രോഗിയുടെ അവസ്ഥ വളരെ മോശപ്പെട്ടതിനാൽ ഇവരുടെ ഭർത്താവും മകനും ചേർന്ന് ലൈഫ് ലൈന്‍ ആശുപത്രിയിൽ നിന്ന് നിർബന്ധപൂര്‍വ്വം ഡിസ്‌ചാർജ് വാങ്ങി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ദ്ധ പരിശോധനയിൽ കുത്തികെട്ടാൻ ഉപയോഗിച്ച നൂലുകൾ നീക്കം ചെയ്യാതെ അകത്തുതന്നെ ഇരുന്നതാണ് ബ്ലീഡിങ്ങും വേദനയുമുണ്ടാകാൻ കാരണമെന്ന് കണ്ടെത്തി. വീണ്ടും കിംസ് ആശുപത്രിയിൽ രോഗിയെ ഓപ്പറേഷന് വിധേയമാക്കുകയും നൂലും മറ്റ് അവശിഷ്‌ടങ്ങളും നീക്കം ചെയ്യുകയും ചെയ്‌തു. ഇതിനെ തുടർന്ന് രോഗി സുഖം പ്രാപിച്ച് വീട്ടിൽ പോകുകയാണുണ്ടായത്. ലൈഫ് ലൈൻ ആശുപത്രിയിലെ ഓപ്പറേഷന് ശേഷം രോഗിയുടെ ആരോഗ്യനില മോശമായപ്പോഴും ഒരു വിദഗ്ദ്‌ധനായ ഡോക്‌ടറെ കൊണ്ട് പരിശോധിക്കുകയോ ആവശ്യമായ സംരക്ഷണം കൊടുക്കുകയോ ചെയ്‌തില്ല എന്ന ആക്ഷേപമാണ് രോഗിയുടെ ഭർത്താവും ബന്ധുക്കളും ഉന്നയിച്ചത്. വയറ്റിൽ വേദനയും ഛർദ്ദിയുമായി ലൈഫ് ലൈൻ ആശുപത്രിയിൽ എത്തിയ രോഗിയ്ക്ക് മെച്ചപ്പെട്ട ചികിത്‌സ ലഭിക്കാത്തതുകൊണ്ടാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പോയി രണ്ടാമതും ഒരു ഓപ്പറേഷനുകൂടി വിധേയമാകേണ്ടി വന്നത്.
ചികിത്സാപിഴവുമൂലം രോഗിക്കുണ്ടായ ചിലവും നഷ്ടപരിഹാരവും ലഭിക്കുന്നതിനുവേണ്ടിയാണ് ലൈഫ് ലൈൻ ആശുപത്രി ഒന്നാം പ്രതിയായും ഡോ. സിറിയക് പാപ്പച്ചൻ രണ്ടാം പ്രതിയുമായി പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഹർജി ഫയൽ ചെയ്തത്. അന്യായം ഫയലിൽ എടുത്ത കമ്മീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയക്കുകയും അവർ കമ്മീഷനിൽ ഹാജരാകുകയും ചെയ്തു. കിംസ് ആശുപത്രിയിലെ ഡോക്ടറെ ഉൾപ്പടെ വിസ്‌തരിച്ച കമ്മീഷൻ, ലൈഫ് ലൈൻ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപിഴവാണുണ്ടായതെന്ന് കണ്ടെത്തുകയാണ് ചെയ്‌തത്. അതിന്റെ അടിസ്ഥാനത്തിൽ രണ്ട് ആശുപത്രിയിലും രോഗിക്കുണ്ടായ ചികിത്സാചിലവായ 1,87,000 രൂപയും നഷ്ടപരിഹാരമായി 3,00,000 രൂപയും കോടതി ചിലവിനത്തിൽ 15,000 രൂപയും ഉൾപ്പടെ 5ലക്ഷം രൂപ ലൈഫ് ലൈൻ ആശുപത്രിയും ഡോ. സിറിയക് പാപ്പച്ചനും ചേർന്ന് ഹർജികക്ഷിയ്ക്ക് കൊടുക്കാൻ വിധിക്കുകയാണുണ്ടായത്. ഒരു മാസത്തിനകം ഈ തുക കൊടുത്തില്ലായെങ്കിൽ 10% പലിശയോടുകൂടി ഈ തുക ഈടാക്കാനും കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.