സിയോൾ: സ്കൂളിൽ വിളമ്പിയ പരമ്പരാഗത വിഭവത്തിലൂടെ പടർന്നത് ഗുരുതര വൈറസ്. ദക്ഷിണ കൊറിയയിൽ ഒരു ദിവസം കൊണ്ട് രോഗബാധിതരായത് ആയിരത്തിലേറെ പേർ. ദക്ഷിണ കൊറിയയിലെ നാംവോൺ നഗരത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ മുതലാണ് ഗുരുതരമായ നോറ വൈറസ് ബാധ ഇവിടെ സ്ഥിരീകരിച്ചത്. 996 പേർ വെള്ളിയാഴ്ച ചികിത്സ തേടിയിരുന്നു. ശനിയാഴ്ചയായപ്പോഴേയ്ക്കും ഗുരുതര ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 1024ആയി ഉയർന്നു. ഇതിന് പിന്നാലെയാണ് രോഗബാധയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചത്. സ്കൂളിൽ വിതരണം ചെയ്ത ഉപ്പിട്ടതും പുളിപ്പിച്ചതുമായ പച്ചക്കറികൾ അടങ്ങിയ പരമ്പരാഗത കൊറിയൻ വിഭവമായ കിംചിയിലൂടെയാണ് നോറ വൈറസ് പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
രോഗികളിൽ 24 പേർ സ്കൂളിൽ നിന്നുള്ള ജീവനക്കാരും വിദ്യാർത്ഥികളുമായതാണ് രോഗബാധയുടെ ഉറവിടം കണ്ടെത്താൻ സഹായകരമായത്. അണു ബാധയേറ്റ പ്രതലത്തിൽ സ്പർശിക്കുന്നത് മൂലം വരെ പടരാൻ ശേഷിയുള്ള മാരക വൈറസാണ് നോറ വൈറസ്. കൃത്യ സമയത്ത് ചികിത്സ തേടിയാൽ ദിവസങ്ങൾക്ക് കൊണ്ട് രോഗവിമുക്തി നേടാൻ സാധിക്കുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ വൈറസ് ബാധ സാരമായി ബാധിക്കാറുണ്ട്. ബുധനാഴ്ചയാണ് ഇവിടെ ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ വളരെ പെട്ടന്ന് വൈറസ് പടർന്ന് പിടിക്കുകയായിരുന്നു.





























