തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ സിറ്റി സർക്കുലർ ഇ-ബസുകളുടെ സർവീസുകൾ വെട്ടിക്കുറച്ചും പേരുമാറ്റി നിരക്ക് കുത്തനെ കൂട്ടിയും കെ.എസ്.ആർ.ടി.സി. ഇടറോഡുകളിൽനിന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്നും പ്രധാന ജങ്ഷനുകളിലേക്കെത്താൻ നഗരവാസികൾക്ക് ഏക ആശ്രയമായിരുന്ന ഈ സിറ്റി സർക്കുലർ ബസുകൾ. സർവീസുകൾ താളംതെറ്റിയതോടെ പ്രതിഷേധവും ശക്തമായി. പഴയതുപോലെ സർക്കുലർ ബസുകൾ സർവീസ് തുടരണമെന്നും നിരക്കുകൂട്ടിയത് പിൻവലിക്കണമെന്നുമാണ് പ്രധാന ആവശ്യം.അറുപതും എഴുപതും രൂപ കൊടുത്ത് ഓട്ടോ വിളിച്ചിരുന്ന ഇടങ്ങളിൽ 10 രൂപ കൊണ്ട് എത്താനാകും എന്ന ‘ഗാരന്റി’ സിറ്റി സർക്കുലർ ബസുകൾ നൽകിയിരുന്നു. ഇലക്ട്രിക് ബസ് കാണുമ്പോൾ ഈ വിശ്വാസത്തിൽ ആളുകൾ കയറും.
പക്ഷെ ചില ബസുകളിൽ കയറി പത്തുരൂപ നോട്ട് നീട്ടുമ്പോഴായായിരിക്കും സിറ്റി ഫാസ്റ്റാണെന്നും പോയിന്റ് ടു പോയിന്റ് സർവീസാണെന്നുമൊക്കെ അറിയുന്നത്. അതോടെ കൂടുതൽ തുക നൽകേണ്ടിവരും. പ്രത്യേക നിർദേശമോ ഉത്തരവുകളോ ഇല്ലാതെയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. 30 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ യാത്ര ചെയ്യാവുന്ന ടിക്കറ്റും നിർത്തലാക്കി.