കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സ്ഥാനാർത്ഥികൾക്ക് തിരിച്ചടി. ആറ് സ്ഥാനാർത്ഥികൾ കോടതിയിൽ സമർപ്പിച്ച ആറ് ഹർജികളും കോടതി തള്ളി. നിയമസമാധുതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആറ് റിട്ട് ഹർജികളും ഹൈക്കോടതി തള്ളിയത്. ഇനി തെരഞ്ഞെടുപ്പ് ഹർജിക്കേ നിയമസാധുതയുള്ളൂവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. വിവിധ കാരണങ്ങളാൽ നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ് ആറ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങൾക്കും മത്സരിക്കാൻ അവസരം നൽകണമെന്നായിരുന്നു റിട്ട് ഹർജികളിലെ ആവശ്യം. പലയിടത്തും ഡമ്മി സ്ഥാനാർത്ഥികളില്ലാത്തതിനാൽ മുന്നണി സ്ഥാനാർത്ഥികൾ ഇല്ലാതെ പോയിരുന്നു. ഈ സീറ്റുകളിലെ തള്ളിയ പത്രികകൾ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയതിനാൽ ഈ ആറ് പേർക്കും ഇനി മത്സരിക്കാനാവില്ല.






























