ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ മുഹമ്മദ് ഷഹാബുദ്ദീൻ പദവി രാജിവെച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 76-കാരനായ ഷഹാബുദ്ദീൻ 2023 ഏപ്രിൽ മുതൽ ബംഗ്ലാദേശിന്റെ പ്രസിഡന്‍റാണ്. 2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസിഡന്‍റായി തുടർന്നു. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയെന്ന് ഷഹാബുദ്ദീൻ പറയുന്നു. ഈ രോഗം കാരണം ഇടയ്ക്കിടെ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടെന്നും ഷഹാബുദ്ദീൻ തന്റെ പ്രസ് സെക്രട്ടറി വഴി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അഞ്ച് മാസത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങാൻ പദ്ധതിയിടുന്ന ഷെയ്ഖ് ഹസീനയ്ക്ക് ഇതോടെ ഭരണതലത്തിൽ വേണ്ടപ്പെട്ടവരാരും ഇല്ലാത്ത അവസ്ഥയായി. 2024-ലെ പ്രക്ഷോഭത്തിന് ശേഷം ഹസീനയുടെ അവാമി ലീഗ് പാർട്ടി രാജ്യത്ത് നിരോധിക്കപ്പെടുകയും പ്രമുഖ നേതാക്കളും പ്രവർത്തകരും ജയിലിലാകുകയോ ഒളിവിൽ പോകുകയോ ചെയ്തു





























