പുളിക്കീഴ് : തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുന്നു. ബുധനാഴ്ച രാവിലെ കിലോമീറ്ററുകൾ ദൂരത്തിൽ വാഹനനിര നീണ്ടു. സംസ്ഥാനപാതയിൽ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഉപരിതലം ഇളക്കി ഉറപ്പിച്ചഭാഗമാണിത്. ടാർ പാളി പൊളിച്ചശേഷം വീണ്ടും നിരത്തിയെങ്കിലും മഴയത്ത് പലഭാഗത്തും ചെളി നിറഞ്ഞു. വാഹനങ്ങൾ ചെളിയിൽ പുതഞ്ഞതോടെയാണ് ഗതാഗതക്കുരുക്ക് ഏറിയത്. പുളിക്കീഴ് ജംഗ്ഷന്‍ മുതൽ ട്രാവൻകൂർ ഷുഗേഴ്‌സ് വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് പ്രശ്‌നം കൂടുതൽ. ഇവിടെ റോഡ് ഉയർത്തിയാണ് നവീകരണം നടത്തുക. ഭാരവാഹനങ്ങൾ താഴുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
ബുധനാഴ്ച രാവിലെ തടി കയറ്റി വന്ന മിനി ലോറിയും പച്ചക്കറിയുമായി വന്ന ലോറിയും മണ്ണിൽ പുതഞ്ഞു. തുടർന്ന് മണ്ണുമാന്തി ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ നീക്കിയത്. അരമണിക്കൂറോളം ഗതാഗതം പൂർണമായും നിലച്ചു. സ്‌കൂൾ ബസുകളടക്കം കുടുങ്ങിക്കിടന്നു. റോഡിന്റെ രണ്ട് ഭാഗങ്ങളിലുമായി രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങളുടെ നിര രൂപപ്പെട്ടത്. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗമാണിവിടം. പൊടിയാടി മുതൽ കായംകുളം റോഡ് നവീകരിക്കുന്ന ജോലികൾ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.






























