ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനംചെയ്ത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രാധന കണ്ണിയായ യുവാവടക്കം രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊടുങ്ങല്ലൂർ പെരിഞ്ഞനം പൊൻമാനിക്കുടം കീഴ്പ്പുള്ളി വീട്ടിൽ സുഷി എന്ന സുഷിൻ (32), ഇരിങ്ങാലക്കുട മനവലശ്ശേരി താണിശേരി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻ രാജ് (33) എന്നിവരെയാണ് തൃശൂർ റൂറൽ ഡിസിആർബി ഡിവൈഎസ്പി പ്രദീപ്കുമാറിന്റെയും ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുമ്പ് അറസ്റ്റിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിയും ഡിസ്ക് ജോക്കിയുമായ അപ്പു എന്ന അജിൽ വഴിയാണ് പെണ്‍കുട്ടി സുഷിയുടെ കെണിയിൽപ്പെട്ടത്. പിന്നീട് വാട്സ്ആപ്പ് വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങൾ പലർക്കും അയച്ച് പണംവാങ്ങി ഒട്ടേറെ പേർക്ക് കാഴ്ചവയ്ക്കുകയായിരുന്നു. പിടിയിലായവരിൽ സുഷി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
17-ാം വയസിൽ സ്വകാര്യ ബസിലെ ക്ലീനറായും ഡോർ ചെക്കറായും പണിയെടുക്കുമ്പോഴാണ് സ്ത്രീകളുമായി സൗഹൃദം ആരംഭിക്കുന്നത്. തുടർന്ന് ഇങ്ങനെ പരിചയത്തിലായ ’താത്ത’ എന്നറിയപ്പെടുന്ന സ്ത്രീയുമായി ചേർന്ന് പെണ്‍വാണിഭത്തിലേക്ക് തിരിയുകയായിരുന്നു. ഓണ്‍ലൈൻ സെക്സ് സൈറ്റിൽ തിരയുന്നവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങൾ അയച്ച് ആവശ്യക്കാരിൽനിന്നും തുക മുൻകൂർ വാങ്ങിയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. അനേകം ഫോണുകളും സിംകാർഡുകളും ഇയാൾ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരിൽ ചിലർ പോലീസിന്റെ പിടിയിലായതറിഞ്ഞ് സുഷി ആദ്യം കർണാടകയിലേക്ക് കടന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തി പെരിന്തൽമണ്ണയിൽ താമസമാക്കി. ഒപ്പം ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞ് പെണ്‍വാണിഭം നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്.
പച്ചമാങ്ങ മുതൽ തേൻവരിക്കവരെ ഓണ്‍ലൈൻ പെണ്‍വാണിഭത്തിലെ കോഡുഭാഷകൾ! പെണ്‍വാണിഭക്കേസിൽ അസ്റ്റിലായ സുഷിയിൽനിന്നും ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോഴാണ് കോഡുകൾ കണ്ടെത്തിയത്. ഇത്തരം കോഡുകൾ വഴിയാണ് മുഴുവൻ ആശയവിനിമയങ്ങളും നടത്തിയിരുന്നത്. വാട്സ്ആപ് സന്ദേശങ്ങളിൽ യുവതിളെ മാലാഖമാർ എന്നാണ് പറഞ്ഞിരുന്നത്. ഇടുപാടുകളെ ’ചായകുടി’ എന്നും എസ്കോർട്ട് എന്നും ഗൈഡ് എന്നുമൊക്ക പറയുമ്പോൾ ഇടപാടുകാരെ ’ഹണിബി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
‘ഇന്നു മാലാഖ വന്നിട്ടുണ്ട്. ചായ കുടിക്കാൻപോരേ തേനീച്ചേ’യെന്ന് 70 ലേറെ പേർക്ക് യുവതിയുടെ ചിത്രമടക്കം വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും സുഷിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് കണ്ടെത്തി. സുഷി പിടിയിലായതറിയാതെ ഒട്ടേറെ പേരാണ് ഇടപാടുകൾക്കായി ഇയാളുടെ ഫോണിലേക്ക് ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഫോണ്‍ നമ്പറുകൾ വിചിത്രമായ പേരുകളിൽ ഇയാൾ ഫോണിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ധാരാളം യുവതികളുടെ ഫോട്ടോകളും സേവ് ചെയ്ത് സൂക്ഷിച്ചിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍വാണിഭത്തിലൂടെ സമ്പാദിക്കുന്ന തുക അത്യാഢംബരജീവിതം നയിക്കാനാണ് ചെലവഴിച്ചിരുന്നതെന്ന് ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ശേഖരത്തിലുള്ള യുവതിയുവാക്കളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.