പത്തനംതിട്ട : പതിനേഴ് വയസ്സുകാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിച്ചു കൊള്ളാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൊടുമൺ സ്വദേശി നിർമലിനെ (25) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി എ. സമീർ 10 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴയും ഒരു വർഷം അധിക കഠിന തടവിനും ശിക്ഷ വിധിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി ലൈംഗിക പീഢനത്തിനിരയാക്കുകയായിരുന്നു. പ്രായപൂർത്തിയായ ശേഷവും പീഢനം തുടർന്നു.
പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞ് പ്രതി പ്രണയബന്ധത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. തുടർന്ന് ഒരു കഞ്ഞിന് ജന്മം നൽകിയ പെൺകുട്ടി പ്രതിയുടെ ചതി പോലീസിൽ അറിയിക്കുകയും പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പിഴശിക്ഷ യായി വിധിച്ച തുക ഇരയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിടുകയും കൂടാതെ ഇരയായ പെൺകുട്ടിയ്ക്ക് പുനരധിവാസത്തിനാവശ്യമായ തുക നൽകുന്നതിലേക്ക് ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തിയത് പോലീസ് ഇൻസ്പെക്ടർമാരായ ജി.സുനിൽകുമാർ, ബിനു വർഗീസ് എന്നിവരാണ്.