പാലക്കാട് : സിപിഐ എം പ്രവര്‍ത്തകന്‍ എസ്.ഷാജഹാനെ കൊലപ്പെടുത്താന്‍ മൂന്നു പേര്‍ക്ക് ആര്‍എസ്‌എസ് പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തല്‍. കൊലയില്‍ നേരിട്ട് പങ്കെടുത്ത ശബരീഷ്, അനീഷ്, സുജീഷ് എന്നിവര്‍ക്കാണ് ആര്‍എസ്‌എസ് ആയുധപരിശീലനം നല്‍കിയത്. അതോടൊപ്പം മാരകായുധങ്ങളും നല്‍കി. പ്രദേശത്ത് അറിയപ്പെടുന്ന ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഇവരാണ് മറ്റുള്ളവരെയും ആര്‍എസ്‌എസിലേക്ക് അടുപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംഘത്തെ വാര്‍ത്തെടുക്കുകയും അവരെ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുകയുമായിരുന്നു ആര്‍എസ്‌എസ് ലക്ഷ്യം.
രണ്ട് വര്‍ഷംമുമ്പ് ഇതിനുള്ള ആസൂത്രണം തുടങ്ങി. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായതുമുതല്‍ പ്രദേശത്ത് ആര്‍എസ്‌എസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഒരു വിഭാഗത്തെ ആര്‍എസ്‌എസിലേക്ക് അടുപ്പിക്കുന്നത്. ഇവരെ കൂടെനിര്‍ത്താന്‍ മയക്കുമരുന്നും മദ്യവും യഥേഷ്ടം എത്തിച്ചു. ഷാജഹാനുമായി തര്‍ക്കം തുടങ്ങിയതോടെ വിവരം ആര്‍എസ്‌എസ് കാര്യാലയത്തില്‍ അറിയിച്ചു. സിപിഐ എമ്മിന്റെ കോട്ടയായ കുന്നങ്കാട് പ്രദേശത്ത് കൈയില്‍ രാഖി കെട്ടി നടക്കാന്‍ ആര്‍എസ്‌എസ് കേന്ദ്രത്തില്‍നിന്നാണ് നിര്‍ദേശിച്ചത്. തങ്ങളെല്ലാവരും ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം ആര്‍എസ്‌എസിന്റെ ബോര്‍ഡുകള്‍ സ്ഥാപിക്കുക, അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കുക തുടങ്ങിയ പദ്ധതികളും തയ്യാറാക്കി. അതെല്ലാം നേരത്തേ നിശ്ചയിച്ച പ്രകാരം നടപ്പാക്കി.
ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ താല്‍ക്കാലിക ഷെഡ് കെട്ടുന്നതും ഷാജഹാന്‍ തടഞ്ഞിരുന്നു. അവിടെ സംഘം ചേര്‍ന്ന് മദ്യപിച്ച് നാട്ടിലെ സമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഷാജഹാന്‍ ഇടപെട്ടതും ശത്രുത വര്‍ധിപ്പിച്ചു. ഇതോടെയാണ് ഷാജഹാനെ ഇല്ലാതാക്കാന്‍ അന്തിമപദ്ധതി ആസൂത്രണം ചെയ്തത്. ഷാജഹാന്‍ ഇല്ലാതാകുന്നതോടെ പ്രദേശത്ത് ബിജെപി പ്രവര്‍ത്തനം ശക്തിപ്പെടുത്താമെന്ന ബിജെപി–-ആര്‍എസ്‌എസ് നേതൃത്വത്തിന്റെ നിര്‍ദേശത്തിലായിരുന്നു ഇതെല്ലാം. എന്നാല്‍ ഷാജഹാന്‍ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് ജനരോഷം ആര്‍എസ്‌എസിന് എതിരായി മാറിയിരിക്കുകയാണ്.