കോട്ടയം : പത്തൊമ്പതുകാരൻ ഷാൻ ബാബുവിനെ കൊന്ന കേസിൽ പോലീസ് കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തും.
ഗുണ്ടകളായ പുൽച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ് , കിരൺ , ഓട്ടോ ഡ്രൈവർ ബിനു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇവരെല്ലാം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പുൽച്ചാടി ലുദീഷിനെ മർദ്ദിച്ചതിന് പ്രതികാരമായാണ് ഷാനെ തല്ലിക്കൊന്നത്.
പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. പ്രധാന പ്രതി ജോമോനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഗുണ്ടാ ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. നിരവധി ഗുണ്ടകൾക്കെതിരെ ജില്ല ഭരണകൂടം റിപ്പോർട്ട് നൽകി കഴിഞ്ഞു.
ഷാനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ തള്ളാൻ കാരണം സാമൂഹിക മാധ്യമത്തിലെ ലൈക്കും കമൻ്റുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പുൽച്ചാടി ലുദീഷിനെ എതിര്‍ സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്‍റും ഇട്ടതാണ് കൊല്ലാൻ പ്രകോപനമായതെന്നാണ് പോലീസ് പറയുന്നത്.
മാങ്ങാനത്തെ ആളൊഴിഞ്ഞ പറമ്പിൽ വെച്ചാണ് സംഘം ഷാനെ ക്രൂരമായി മർദ്ദിച്ചത്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോൻ്റെ മൊഴി. ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദനം നടന്നു. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു.
































