ദില്ലി: ഐക്യരാഷ്ട്രസഭയില്‍ യുഎൻ പ്രമേയത്തിൽ ഇന്ത്യയുടെ നിലപാടില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപരോധ വ്യവസ്ഥകളില്‍ മാനുഷിക ഇളവ് നല്‍കാന്‍ യുഎസും അയർലൻഡും അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. കരിമ്പട്ടികയിൽപെടുന്ന തീവ്രവാദ ഗ്രൂപ്പുകൾ ആളുകളെ സംഘടനയില്‍ ചേക്കാനും അയൽരാജ്യങ്ങളില്‍ നിന്നുള്ളൾപ്പടെ ആളുകളെ റിക്രൂട്ട് ചെയ്യാനും തീവ്രവാദത്തിന് പണം ഉണ്ടാക്കാനും ഇത്തരം ഇളവുകള്‍ പ്രയോജനപ്പെടുത്തും എന്നതായിരുന്നു ഈ പ്രമേയത്തില്‍ ഇന്ത്യന്‍ നിലപാട്. കൗൺസിലിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ. നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷനായ ഇന്ത്യ മാത്രമാണ് വിട്ടുനിന്നത്.
വോട്ടെടുപ്പിന്റെ വിശദീകരണം നൽകിക്കൊണ്ട് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇന്ത്യന്‍ ഭാഗം വിശദീകരിച്ചത് ഇങ്ങനെയാണ്. “ഭീകര ഗ്രൂപ്പുകൾ അത്തരം മാനുഷികമായ ഇളവുകള്‍ പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും 1267 ഉപരോധ സമിതിയെ അടക്കം കളിയാക്കുന്ന അവസ്ഥയുണ്ടാക്കും. ഇത്തരത്തില്‍ ഭരണകൂടങ്ങളെ ഇളിഭ്യരാക്കുന്ന സംഭവങ്ങളില്‍ നിന്നാണ് ഇന്ത്യ ആശങ്ക ഉയര്‍ത്തുന്നത്.”- ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
പാക്കിസ്ഥാനെയും അതിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെയും പരോക്ഷമായി ഇന്ത്യന്‍ പ്രതിനിധി പരാമര്‍ശിച്ചു. “ഇന്ത്യയുടെ അയൽപക്കത്ത് ഈ കൗൺസിൽ ലിസ്‌റ്റ് ചെയ്‌തവ ഉൾപ്പെടെ നിരവധി തീവ്രവാദ ഗ്രൂപ്പുകൾ മനുഷ്യത്വപരമായ സംഘടനകളായും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളായും വീണ്ടും അവതരിച്ചിട്ടുണ്ട്. ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്.” – ഇന്ത്യന്‍ സ്ഥിരം പ്രതിനിധി രുചിര കാംബോജ് യുഎന്‍ സുരക്ഷ കൌണ്‍സിലില്‍ പറഞ്ഞു.
ജമാഅത്ത്-ഉദ്-ദവ സ്വയം ചാരിറ്റി സംഘടന എന്നാണ് പറയുന്നത് എന്നാൽ ലഷ്കർ-ഇ-തൊയ്ബയുടെ സഖ്യകക്ഷിയാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. ഭീകര സംഘടനകളായ ജെയുഡിയും ലഷ്‌കറും നടത്തുന്ന ചാരിറ്റി സംഘടനയായ ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ (എഫ്‌ഐഎഫ്), മറ്റൊരു ഭീകരസംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദിന്റെ (ജെഎം) പിന്തുണയുള്ള അൽ റഹ്മത്ത് ട്രസ്റ്റും പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.”ഈ തീവ്രവാദ സംഘടനകൾ ഫണ്ട് സ്വരൂപിക്കാനും പോരാളികളെ റിക്രൂട്ട് ചെയ്യാനും മാനുഷിക ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ മറ ഉപയോഗിക്കുന്നു” രുചിര കാംബോജ് യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ പറഞ്ഞു.































