ധാക്ക : ബംഗ്ലാദേശിൽ പുതിയ സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീനയുടെ മകൻ സജീബ് വാസിദ് പറഞ്ഞു. ‘ അമ്മ തൽക്കാലം ഇന്ത്യയിലാണ്. പക്ഷേ ഇടക്കാല സർക്കാർ പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുമ്പോൾ അമ്മ തീർച്ചയായും ബംഗ്ലാദേശിലേക്ക് മടങ്ങു’മെന്ന് സജീബ് വാസിദ് ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇടക്കാല സർക്കാരിനെ നയിക്കാൻ ഇന്നലെയാണ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ തലവനായി അധികാരമേറ്റത്. രാജ്യം മുഴുവൻ അലയടിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന രാജിവെക്കുകയും പലായനം ചെയ്യുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് സൈന്യം മുൻകൈ എടുത്ത് ഇടക്കാല സർക്കാറിനെ തിരഞ്ഞെടുത്തത്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസിനെ നിയോഗിച്ചത്.
മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.