കോതമംഗലം: ഷിബു തെക്കുംപുറത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോതമംഗലം നിയോജകമണ്ഡലത്തിലുടനീളം പ്രതിഷേധം ഉയരുകയാണ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ സ്ഥാനാര്‍ഥിക്കെതിരെ ശക്തമായ വികാരമാണ് ഉടലെടുത്തിരിക്കുന്നത്. പണത്തിന്റെ ഹുങ്കില്‍ ജയിക്കാമെന്ന മോഹമാണ് ഷിബുവിന് ഉള്ളതെന്നും ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുമ്പോള്‍ ലഭിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഷിബു തെക്കുംപുറത്തിന് വോട്ട് നല്‍കരുതെന്നും കനത്ത പരാജയം നല്‍കണമെന്നും വ്യാപകമായ പ്രചാരണം രഹസ്യമായും പരസ്യമായും നടക്കുന്നുമുണ്ട്.
കോതമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യം പലതവണ ഉയര്‍ന്നിരുന്നു എങ്കിലും അതിനെയൊക്കെ പണക്കൊഴുപ്പുകൊണ്ട് ഷിബു തെക്കുംപുറം നേരിടുകയായിരുന്നുവെന്നും പറയുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പ്രതിനിധിയായിട്ടാണ് ഷിബു തെക്കുംപുറം കോതമംഗലം സീറ്റില്‍ മത്സരിക്കുന്നതെങ്കിലും ഇദ്ദേഹത്തിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ ആണെന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തവണ കൂടി ഷിബു തെക്കുംപുറം പരാജയപ്പെട്ടാല്‍ അടുത്ത തവണ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുവാനുള്ള സാഹചര്യം ഒരുങ്ങുമെന്നും കോണ്‍ഗ്രസ് നേതാക്കളും ചിന്തിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടാട്ടുപാറയിൽ കോൺഗ്രസിൽ ഷിബു തെക്കുംപുറത്തോട് വ്യാപക എതിർപ്പ് ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതരെ പിന്തുണച്ചതും തെരഞ്ഞെടുപ്പിന് പിന്നാലെ ഈ വിമതർക്ക് കേരള കോൺഗ്രസ് നേതൃസ്ഥാനം നൽകിയതുമാണ് എതിർപ്പിന് കാരണം. ഇത് പരസ്യമായ വാഗ്വാദത്തിലേക്ക് മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വടാട്ടുപാറയിലെ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേരള കോൺഗ്രസ് പ്രവർത്തകരും ഗുണ്ടകളും ചേർന്ന് അകാരണമായി മർദ്ദിച്ചത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഷിബുവിന് എതിരാക്കി. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ സാമ്പത്തികലാഭം മുന്നില്‍കണ്ട് ഷിബു തെക്കുംപുറത്തിന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്നും സംസാരമുണ്ട്.





























