ജക്കാർത്ത: ഇന്തൊനീഷ്യയിലെ ജാവ കടലിൽ യാത്രക്കപ്പൽ മുങ്ങി 6 പേർ മരിച്ചു. 130 പേരെ കാണാതായി. 107 പേരെ രക്ഷിച്ചു. 213 യാത്രക്കാരും 30 ജീവനക്കാരുമുൾപ്പെടെ 243 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. 600 രക്ഷാപ്രവർത്തകരുടെ മേൽനോട്ടത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് ദ് വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലിൽ നിന്ന് അവസാന സന്ദേശം ലഭിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് മുങ്ങിയെന്നാണ് സൂചന. 3 മീറ്ററോളം ഉയരത്തിലുള്ള തിരമാലകളാണ് കപ്പലിനെ മുക്കിയത്.
ഉച്ചയോടെയാണ് 107 പേരെ രക്ഷിച്ചത്. ഈസ്റ്റ് ജാവയിലെ സുരഭ്യയിൽ നിന്ന് ബോർണിയോ ദ്വീപിന്റെ കിഴക്കേയറ്റത്തുള്ള സൗത്ത് കാളിമാന്റനിലെ ബൻജർമാസിനിലേക്ക് പോകുകയായിരുന്നു കപ്പൽ. 500 പേർക്കു വരെ സഞ്ചരിക്കാൻ കഴിയുന്നതായിരുന്നു കപ്പൽ. 17,000 ദ്വീപുകളുള്ള ഇന്തൊനീഷ്യയിൽ യാത്രകൾക്കായി കപ്പലുകളെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്.































