കോഴിക്കോട് : ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിൽ ബിജെപിക്കുള്ളിൽ പ്രതിഷേധം. തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത റാലിയിൽ പ്രസംഗ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും അവസാന നിമിഷം ഒഴിവാക്കിയിരുന്നു. ശോഭ ഉയർത്തിയ വിഷയങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാൽ അമിത് ഷാ പങ്കെടുത്ത കോർ കമ്മിറ്റി യോഗം വിഷയത്തിൽ ദേശീയ നേതൃത്വത്തിന്റെ അതൃപ്തി പ്രകടിപ്പിച്ചതായി ശോഭാ സുരേന്ദ്രൻ വിഭാഗം പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചിയിലെ കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം മുന്നോട്ടു വെച്ച എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന നിർദേശം പാലിക്കപ്പെടാത്തതിനാലാണ് അമിത് ഷാ തന്നെ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചത്. ഇത് സ്ഥാനാർഥി പരിഗണനയിലും പ്രഖ്യാപനത്തിലും ഇനി ഉണ്ടാകരുതെന്നും ശോഭയെ ഉൾക്കൊണ്ടു പോകണമെന്നും ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാൽ മുരളീധര പക്ഷം ശോഭയെ സ്വീകരിക്കാൻ തയാറല്ല എന്നാണ് സൂചനകൾ.
ബിജെപിയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ഗ്രൂപ്പുകൾ സീറ്റ് വീതംവെയ്ക്കുന്നതിലുള്ള തർക്കം തുടരുന്നത് കൊണ്ടാണ്. മൂന്ന് തവണ കോർ കമ്മിറ്റിയും ഒരു തവണ ഇലക്‌ഷൻ കമ്മിറ്റിയും ചേർന്നിട്ടും സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കഴിഞ്ഞിട്ടില്ല. പതിനൊന്നിന് വീണ്ടും യോഗം ചേർന്ന് തർക്കം പരിഹരിക്കാമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.
കോർ കമ്മിറ്റി അംഗങ്ങൾ എപ്ലസ് മണ്ഡലങ്ങൾ പങ്കുവച്ച് എടുക്കുകയും അടുത്ത കാലത്തു പാർട്ടിയിലേക്ക് വന്നവർക്കെല്ലാം പ്രധാന മണ്ഡലങ്ങൾ നൽകുകയും ചെയ്തു. ബിജെപിയെ കേരളത്തിൽ വളർത്തിയ ജനപിന്തുണയുള്ള നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നാൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ബിജെപിയിൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നാണ് സൂചനകൾ.