കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തിന് കനത്ത തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് പ്രതിഭാഗം സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി . ഹർജി സെഷൻസ് കോടതി തള്ളിയതോടെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചേക്കും . കേസിന്റെ വിചാരണ തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്നും മാറ്റണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം . ഈ വാദമാണ് ഇപ്പോൾ കോടതി തള്ളിയത് . ഇതോടെ ഇതേ കോടതിയിൽ തന്നെ നാളെ വിചാരണ തുടരും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും. ജാമ്യം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.
കേസിൽ കഴിഞ്ഞ 18 നാണ് കേസിൽ വിചാരണ തുടങ്ങിയത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ആക്രമണത്തിൽ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി. എന്നാൽ പ്രതികളുടെ അഭിഭാഷകർ ക്രോസ് വിസ്താരത്തിന് തയാറായില്ല. കേസ് നിലവിലെ കോടതിയിൽനിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതിൽ നിന്നും അഭിഭാഷകർ വിട്ടു നിന്നത്. കേസ് അനന്തമായി നീട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് പ്രതികൾ . 2018 ഫെബ്രുവരി 18 നാണ് എടയന്നൂരിൽ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു ഷുഹൈബ്. ഈ സമയം മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും പരിക്കേറ്റിരുന്നു. കെ. പത്മനാഭൻ ആയിരുന്നു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.





























