പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ രണ്ട് പേരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. കക്കുടുമൺ കണ്ണമ്പള്ളി വലിയപറമ്പിൽ വീട്ടിൽ നിതിൻ ബിനു (24), ഇയാളുടെ സഹോദരൻ നിഖിൽ ബിനു (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 11.15 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെരുനാട് അത്തിക്കയം റോഡിൽ ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് എത്തിയ സഹോദരങ്ങൾ പ്രശ്നമുണ്ടാക്കുകയും അവിടെ കൂടിയവരുമായി വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.
ഇതിനിടയില്‍ സമീപത്തുനിന്ന നാറാണംമൂഴി സ്വദേശിയായ ലിബു എന്ന യുവാവിനെ ഇവര്‍ ബ്രാണ്ടിക്കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ യുവാവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ് രണ്ടു പ്രതികളെയും താമസംവിനാ അറസ്റ്റ് ചെയ്തു. എസ്.ഐമാരായ മിഥുൻ അശോക്, കൃഷ്ണൻകുട്ടി, എസ്.സി.പി.ഒ മാരായ രാജേഷ് പി.ബി, ബിജു വിശ്വനാഥൻ, സി.പി.ഓമാരായ പ്രസാദ് എസ്, അനൂപ് വിജയൻ, രാംപ്രകാശ് ഇ.എം, സുധീർ, അനന്ദു എം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.






























