ന്യൂഡല്‍ഹി : മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. സെപ്തംബര്‍ 29ലേക്കാണ് മാറ്റിയത്. ലഖ്‌നൌ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതോടെ യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയിട്ടും സിദ്ദിഖ് കാപ്പന്‍റെ മോചനം നീളുകയാണ്. എ.എസ്.ജി രാജു കേസിൽ ഹാജരാകണമെന്ന ഇ.ഡിയുടെ ആവശ്യത്തെ തുടർന്നാണ് കേസ് കഴിഞ്ഞ തവണ മാറ്റിയത്.
യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. നിലവിൽ ഉത്തർപ്രദേശിലെ മഥുര സെൻട്രൽ ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്തത്.