ലഖ്നൗ : മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജയിൽ മോചനം വൈകും. ഇഡി കേസിലെ ജാമ്യം നേരത്തേ പരിഗണിക്കണം എന്ന കാപ്പന്‍റെ ആവശ്യം ലഖ്‌നൗ കോടതി അംഗീകരിച്ചില്ല. 19നാണ് ഇനി അപേക്ഷ പരിഗണിക്കുക. സുപ്രീം കോടതിയിൽ നിന്ന് യുഎപിഎ കേസിലാണ് സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത്.
ഇഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ കാപ്പന് ജയിൽ മോചിതനാകാൻ കഴിയില്ല. 19ാം തീയതി വാദം കേൾക്കുന്നത് നേരത്തേ ആക്കണം എന്ന ഹർജി ലഖ്‌നൗ ജില്ലാ കോടതി പരിഗണിക്കുമ്പോൾ ഇഡി എതിർക്കുകയായിരുന്നു. പെട്ടന്നൊരു മറുപടി തരാനുള്ള തയ്യാറെടുപ്പോടെയല്ല അഭിഭാഷകനെത്തിയിരിക്കുന്നതെന്നും 19ാം തീയതിക്ക് ഇനി അധികം ദിവസമില്ലെന്നും കാട്ടിയാണ് ഇഡി എതിർത്തത്. സിദ്ദീഖ് കാപ്പന്‍റെ വണ്ടിയോടിച്ച ഡ്രൈവർ മുഹമ്മദ് ആലത്തിനും സമാന രീതിയിൽ ഇഡി കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ 23ന് കോടതി വിധി പറയും.