തിരുവനന്തപുരം : കേരള സർവകലാശാലയിലെ പോരിനിടെ കടുത്ത നടപടിയുമായി വൈസ് ചാൻസലർ സിസ തോമസ്. പദവിയിൽ തുടരരുത് എന്നു കാണിച്ച് രജിസ്ട്രാർ കെ എസ് അനിൽകുമാറിന് കത്ത് നൽകി. സസ്പെൻഷനിൽ ആണെന്ന് ഓർമിപ്പിക്കുന്ന കത്തിൽ ഓഫീസ് ഉപയോഗിക്കുന്നതിൽ അടക്കം വിലക്കും ഉണ്ട്. രജിസ്ട്രാറെ ഗവർണർ മാറ്റും എന്നായിരുന്നു സൂചന എങ്കിലും ആദ്യ നടപടി എന്ന നിലക്കാണ് വി സിയുടെ നീക്കം.
രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് ഇത് വരെ വി സി അംഗീകരിച്ചിട്ടില്ല. രജിസ്ട്രാറുടെ ചുമതല വിസി മിനി കാപ്പന് നൽകി എങ്കിലും കഴിഞ്ഞ രണ്ട് ദിവസവും അനിൽ കുമാർ ഓഫീസിൽ എത്തിയിരുന്നു. വി സിയുടെ നടപടി അനിൽ കുമാറും സിൻഡിക്കേറ്റും അംഗീകരിച്ചിട്ടുമില്ല. കേരള വി സിയുടെ അധിക ചുമതല ഒഴിയുന്നതിന്‍റെ അവസാന മണിക്കൂറുകളിലാണ് സിസ തോമസിന്റെ നടപടി എന്നതും ശ്രദ്ധേയമായി. ഇന്ന് മുതൽ വി സി മോഹൻ കുന്നുമ്മൽ തിരിച്ചെത്തും.