ഇടുക്കി : വനത്തിനുള്ളിൽ ആദിവാസിസ്ത്രീ കൊല്ലപ്പെട്ട സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത(42) കൊല്ലപ്പെട്ട മീൻമുട്ടി വനമേഖലയിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാട്ടാനകൾ പ്രദേശമാകെ ചവിട്ടിമെതിച്ചനിലയിലാണ്. കൂടാതെ സീതയും ഭർത്താവും കുട്ടികളും കൊണ്ടുപോയ അരിയും മറ്റ് സാമഗ്രികളും ഇവിടെ ചിതറിക്കിടപ്പുണ്ട്. സംഭവം നടന്നുവെന്ന് പറയുന്ന പ്രദേശത്ത് കാട്ടാന ആക്രമണത്തിന്റെ ലക്ഷണം ഒന്നുമില്ലെന്നാണ് വനംവകുപ്പ് കഴിഞ്ഞദിവസം പറഞ്ഞത്. സംഭവം നടന്നത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. പോലീസും ഫൊറൻസിക്കും പരിശോധന നടത്തിയത് ഞായറാഴ്ച രാവിലെയും.
അതിനാൽ എപ്പോഴാണ് ഇവിടെ കാട്ടാന എത്തിയതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെ സീതയെ കാട്ടാന ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബിനു മൊഴി നൽകിയത്. എന്നാൽ, മൃതദേഹത്തിലെ മുറിവുകൾ കാട്ടാന ആക്രമണത്തിലുണ്ടായതല്ലെന്നും കഴുത്തിലും മറ്റും വിരൽ അമർന്ന പാടുകളുണ്ടെന്നുമുള്ള പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ ശനിയാഴ്ചയാണ് പുറത്തുവന്നത്. ഇതോടെ സംഭവത്തിൽ ദുരൂഹത ഏറി. തുടർന്നാണ് പോലീസും ഫൊറൻസിക് സംഘവും വനംവകുപ്പും ഞായറാഴ്ച സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. കാട്ടാന ആക്രമണസാധ്യത തള്ളിക്കളയാൻ ആകില്ലെന്നാണ് പോലീസിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
ഞായറാഴ്ച രാവിലെ പത്തോടെ തോട്ടാപ്പുരയിൽനിന്ന് നാല് കിലോമീറ്റർ ഉൾവനത്തിൽ എത്തിയാണ് പോലീസും ഫൊറൻസിക് സംഘവും വിശദമായ പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധന രണ്ടുമണിക്കൂറോളം നീണ്ടു. ഇടുക്കി ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നിർദേശപ്രകാരം പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസണാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.