ചെട്ടികുളങ്ങര : കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ കാക്കനാട് റെയിൽവേ ലെവൽ ക്രോസിൽ റോഡ് മേൽപ്പാലം അനുവദിച്ചിട്ട് ആറുവർഷം തികഞ്ഞെങ്കിലും സ്ഥലമേറ്റെടുത്തു നൽകാത്തതുമൂലം ഇനിയും പാലംപണി തുടങ്ങാൻ സാധിച്ചിട്ടില്ല. 2018-19 സാമ്പത്തികവർഷമാണ് കാക്കനാട്ട് സംസ്ഥാനപാതയിൽ മേൽപ്പാലം അനുവദിച്ചത്. ആദ്യം റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി മുതൽമുടക്കിയുള്ള സംയുക്തസംരംഭമായി പാലം പണിയാനാണ് തീരുമാനിച്ചിരുന്നത്. 32.5 കോടിയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പിന്നീട് പദ്ധതിച്ചെലവ് പൂർണമായും റെയിൽവേ വഹിക്കാമെന്ന് തീരുമാനമായി. സ്ഥലം ഏറ്റെടുത്തു കൊടുക്കുക, വൈദ്യുതിലൈനും ജലവിതരണത്തിനുള്ള പൈപ്പുകളും മാറ്റി സ്ഥാപിച്ചുകൊടുക്കുക എന്നിവ മാത്രമായി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം.
എന്നാൽ, തുടക്കത്തിൽത്തന്നെ ചില കോടതി വ്യവഹാരങ്ങൾ വന്നതുമൂലം സ്ഥലമേറ്റെടുപ്പു നടപടികൾ മുടങ്ങിപ്പോയി. എന്നാൽ പിന്നീട് സ്ഥലമേറ്റെടുപ്പിനുള്ള തടസ്സങ്ങൾ നീക്കിയിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായ ഏഴുകോടി രൂപ റെയിൽവേ കെട്ടിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുശേഷവും ഭൂമി ഏറ്റെടുക്കൽ നടപടികൾ മുന്നോട്ടു നീങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുത്തു കൊടുത്താൽ ഉടൻതന്നെ ടെൻഡർ നടപടികളിലേക്കു നീങ്ങാൻ റെയിൽവേ തയ്യാറാണ്. കേരള റെയിൽ വികസന കോർപ്പറേഷനാണ് ഈ മേൽപ്പാലത്തിന്റെ നിർമാണച്ചുമതല. 400 മീറ്റർ നീളവും ഏഴരമീറ്റർ വീതിയും ഒന്നര മീറ്റർ നടപ്പാതയും ഉൾപ്പെടുന്നതാണ് മേൽപ്പാലം. പദ്ധതിയിൽ സർവീസ് റോഡ് നിർമാണവും ഉൾപ്പെടുന്നു.





























